കോട്ടയം: ഏറ്റുമാനൂരില്‍ പൊലീസുകാരൻ ശ്യാംപ്രസാദ് മർദനത്തിൽ കൊല്ലപ്പെട്ടതു വാരിയെല്ലിനു പരുക്കേറ്റെന്നു പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. മര്‍ദനമേറ്റു വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായാണു മരണമെന്നാണു കണ്ടെത്തൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണു കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് (44) കൊല്ലപ്പെട്ടത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പൊലീസ് ക്ലബിലും ക്യാംപിലും പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
അറസ്റ്റിലായ ജിബിന്‍ ജോര്‍ജ് (27) ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെയാണു ശ്യാമിനെ ജിബിന്‍ കൊലപ്പെടുത്തിയത്. കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് ജിബിനെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ള ജിബിൻ ലഹരിക്കടത്ത്, കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ‘കോക്കാടൻ’ എന്നാണു വിളിപ്പേര്.