വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് ആര്‍മിയുടെ ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററും പാസഞ്ചര്‍ ജെറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആരും ജീവനോടെയില്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടോമാക് നദിയില്‍ നിന്ന് 28 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഈ ഘട്ടത്തില്‍ ആരെങ്കിലും അതിജീവിച്ചതായി ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് വാഷിംഗ്ടണ്‍ ഫയര്‍ ചീഫ് ജോണ്‍ ഡൊണലി, റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിലാണ് ഞങ്ങള്‍ ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 300 പേർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. ഓപറേഷൻ അധിക സമയവും കനത്ത ഇരുട്ടിലായിരുന്നു.
തണുത്ത കാലാവസ്ഥയിലായിരുന്നു ഓപറേഷൻ. കനത്ത കാറ്റും വെള്ളത്തിലെ ഐസും തരണം ചെയ്തായിരുന്നു രക്ഷാപ്രവർത്തനം. അപകട കാരണത്തെക്കുറിച്ച് അധികൃതർ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കാഴ്ച വ്യക്തമായ രാത്രിയാണ് അപകടമുണ്ടായത്. വാഷിങ്ടണ്‍ ഡിസിയില്‍ പ്രാദേശിക സമയം രണ്ടോടെയായിരുന്നു അപകടം. ലാന്‍ഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.