കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; ഇരുവരും തമ്മില്‍ പണമിടപാടും

0
1574

ചായയില്‍ മയങ്ങാനുള്ള വസ്തു കലക്കിക്കൊടുത്തു, ശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിയിറക്കി, ഒന്നുമറിയാത്ത പോലെ സ്‌കൂട്ടർ എടുത്ത് പോയി

കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പോലീസിന് ലഭിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെ ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജോണ്‍സണും ആതിരയും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും പലയിടത്തും ഒന്നിച്ചുപോയതായും വിവരമുണ്ട്. തുടര്‍ന്ന് ആതിരയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു ലക്ഷം രൂപ നല്‍കി. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപ നല്‍കി. തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി രാജീവും ആതിരയും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.

സംഭവദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ചായയില്‍ മയങ്ങാനുള്ള എന്തോ വസ്തു കലക്കിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. ഇതിനുശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യാണ് ബുധനാഴ്ച പകല്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഠിനംകുളത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. ക്ഷേത്രത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വീടാണിത്. സംഭവദിവസം തന്നെ പ്രതിയെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിരുന്നു. സാമൂഹികമാധ്യമം വഴി ആതിര പരിചയപ്പെട്ട യുവാവിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു.