Tuesday, 14 January - 2025

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി

2021 ഓഗസ്റ്റ് ഒന്നിനായിരുന്നു ജിദ്ദയില്‍ കോട്ടക്കൽ സ്വദേശിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്

ജിദ്ദ: സഊദിയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്.

2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ കണ്ടു. ട്രക്കില്‍ കുത്തേറ്റ് മരിച്ചുകിടക്കുകയായിരുന്നു. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.

കുഞ്ഞലവിക്ക് കൂടെ ഈജിപ്ഷ്യന്‍ പൗരന്‍ വാഹനത്തില്‍ കയറുകയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തുകയും അത് മരണത്തിലേക്ക് നയിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തിലുണ്ട്. കുറ്റം പ്രതി സമ്മതിക്കുകയും സുപ്രിംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Most Popular

error: