ഫത്തേപൂര്‍: സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എഎൻഐ മാധ്യമപ്രവർത്തകൻ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡിൽ സ്ഥിതി ചെയ്യുന്ന ബിസൗലിയിൽ ബുധനാഴ്ചയാണ് സംഭവം.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഷാഹിദിനെ കാൺപൂരിലെ ഹാലെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസൗലി നിവാസിയായ സൈനി ഫത്തേപൂരിലെയും ലഖ്‌നൗവിലെയും നഗരങ്ങളിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു.
സൈനി ബുധനാഴ്ച രാത്രി സുഹൃത്ത് ഷാഹിദിനൊപ്പം വീട്ടിലിരിക്കുമ്പോൾ 16 ലധികം പേർ അദ്ദേഹത്തിൻ്റെ വസതിയിൽ അതിക്രമിച്ചുകയറിയതായി പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൈനി മരിച്ചിരുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകൻ്റെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. ഇത് പ്രദേശത്താകെ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.





