തിരുവനന്തപുരം: നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പടെ 9 പേർ റിമാൻഡിൽ. വൈസ് പ്രസിഡന്റ് വി. വിജിത്ര, ജോയിന്റ് സെക്രട്ടറിമാരായ അഫ്സൽ, ഹസ്സൻ മുബാറക്, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദർശ് ഉൾപ്പടെ ഒൻപത് എസ്എഫ്ഐ പ്രവർത്തകരാണ് റിമാൻഡിലായത്.
അതേസമയം, നീറ്റ് പരീക്ഷാ അട്ടിമറിയിൽ രാജ്യ തലസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കി. ജെഎൻയുവിൽ നടന്ന പ്രതിഷേധത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കോലം കത്തിച്ചു. നീറ്റ് പരീക്ഷ സമ്പ്രദായം അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി, എസ് എഫ് ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഐഷി ഘോഷ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി. തൃപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും പ്രതിഷേധം ആളിക്കത്തി. വിവിധയിടങ്ങളിലായി പ്രതിഷേധിച്ച നൂറോള വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
