ബെംഗളൂരു: തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്.
ഭാര്യ ബീബി ഷാസിയ സിറാജ് (31) എത്തിയപ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും ഭർത്താവ് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് അവർ സെക്യൂരിറ്റി ജീവനക്കാരെയും അയൽവാസികളെയും വിവരമറിയിച്ചു.
താമസക്കാർ ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് ഭാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽപസമയത്തിനുശേഷം ഫ്ലാറ്റ് സമുച്ചയത്തിന്റെ 17-ാം നിലയിൽനിന്ന് ചാടി ഷാസിയയും ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലുള്ള ഇവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് രണ്ട് പ്രത്യേക കേസുകൾ ഫയൽ ചെയ്തു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
