അടിമാലി: മാങ്കുളം ചിക്കണാംകുടിക്കു സമീപം മുപ്പത്തിമൂന്നിൽ പിതാവിനെ തലയ്ക്കടിച്ച ശേഷം മകൻ തീകൊളുത്തി കൊന്നു. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിബിനെ (36) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും നാളുകളായി ഒരു യുവതിയെ ബിബിൻ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിൽ തങ്കച്ചൻ അനിഷ്ടം പ്രകടിപ്പിച്ചതും തങ്കച്ചന്റെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണവും പണവും നൽകാത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഇരുവരും വഴക്കുണ്ടാക്കി. തുടർന്ന് തങ്കച്ചനെ മകൻ വാക്കത്തിയുടെ പിടികൊണ്ട് ആദ്യം തലയ്ക്ക് അടിച്ചുവീഴ്ത്തി. ബോധമറ്റതോടെ തങ്കച്ചൻ മരിച്ചെന്നു കരുതിയ ബിബിൻ തങ്കച്ചനെ ഷെഡിലേക്ക് വലിച്ചിഴച്ച് എത്തിച്ച ശേഷം, ഷെഡ് മേയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് ദേഹത്തിട്ടു മൂടി തീകൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അയൽവാസിയാണ് തങ്കച്ചന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ബിബിൻ ഒളിവിൽ പോകുന്നതിനായി മാങ്കുളത്ത് എത്തിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.