Saturday, 27 July - 2024

ഗാസയിൽ അടിയന്തര വെടിനിർത്തല്‍; അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി

ദുബൈ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ സമഗ്ര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന അമേരിക്കൻ പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി. ഇതാദ്യമായാണ് ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്. പ്രമേയം ഹമാസ് സ്വാഗതം ചെയ്തു. പ്രമേയത്തെ പിന്തുണച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി.

പതിനഞ്ചംഗ രക്ഷാസമിതിയിൽ അമേരിക്കൻ പ്രമേയത്തെ പിന്തുണച്ച് ചൈന ഉൾപ്പെടെ 14 രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എട്ടു മാസം പിന്നിട്ട, 37,000ത്തിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ഗസ്സ യുദ്ധം അടിയന്തരമായും ഉപാധികളില്ലാതെയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് അമേരിക്ക കൊണ്ടുവന്ന പ്രമേയം.

അൾജീരിയ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക ഇതുവരെയും പരാജയപ്പെടുത്തുകയായിരുന്നു.

സിവിലിയൻ കുരുതിക്ക് അറുതി വരുത്താൻ എല്ലാ ബന്ദികളെയും മോചിപ്പിച്ച് അടിയന്തര വെടിനിർത്തലിന് തയാറാകണമെന്ന് യു.എൻ രക്ഷാ സമിതിയിൽ അമേരിക്ക ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളിലായി സമഗ്ര വെടിനിർത്തലിന് കളമൊരുക്കുന്ന നിർദേശം ഇസ്രായേൽ അംഗീകരിച്ചതായും അമേരിക്കൻ അംബാസഡർ വെളിപ്പെടുത്തി.

സമഗ്ര വെടിനിർത്തൽ നിർദേശം സ്വാഗതം ചെയ്ത ഹമാസ് മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് നടപടിക്രമങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചു. പ്രായോഗിക തലത്തിൽ വെടിനിർത്തൽ നിർദേശം നടപ്പാക്കുന്നത് സംബന്ധിച്ച് ഖത്തറും ഈജിപ്തും ഹമാസ് നേതൃത്വവുമായി ഉടൻ ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്.

Most Popular

error: