ജിദ്ദ: ഇന്ത്യയിൽ നിന്നും മഹറമില്ലാതെ (ആൺ തുണ) അയ്യായിരം വനിതകളാണ് ഹജ് നിര്‍വഹിക്കാനെത്തുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. ഇവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ജിദ്ദയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍നിന്നുള്ള ഹാജിമാര്‍ക്ക് ഇതാദ്യമായി ഹറമൈന്‍ അതിവേഗ ട്രെയിന്‍ സൗകര്യം ലഭ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ എംബാര്‍ക്കേഷന്‍ പോയന്റില്‍നിന്നുമുള്ള ഹാജിമാര്‍ക്കാണ് ഈ സൗകര്യം. ജിദ്ദ കിങ് അബദുല്‍ അസീസ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലാണ് മുംബൈയില്‍നിന്നുള്ള ഹാജിമാര്‍ എത്തുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍നിന്നു തന്നെ ഹറമൈന്‍ ട്രെയിനില്‍ മക്കയിലേക്ക് പോകാനാകും.
ദിനേന നാലായിരം ഹാജിമാര്‍ എന്ന കണക്കില്‍ ഇതുവരെ 52,000 ഹാജിമാര്‍ ഇതിനകം മക്കയിലും മദീനയിലുമായി എത്തി. ഇതില്‍ 30,000 ഹാജിമാര്‍ ഇപ്പോള്‍ മദീനയിലും അവശേഷിക്കുന്നവര്‍ മക്കയിലുമാണുള്ളത്.
മദീന സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ ഹാജിമാരില്‍ ബഹുഭൂരിഭാഗത്തിനും ഹറമിനു സമീപം മര്‍ക്കിയ ഏരിയയില്‍ തന്നെ താമസ സൗകര്യം ഒരുക്കാനായതും ഹജ് കമ്മിറ്റിയില്‍ വരുന്ന ഹാജിമാര്‍ക്ക് മിനായില്‍ ഒന്നു മുതല്‍ നാലു സോണുകളില്‍ മിനായുടെ പരിധിയില്‍ തന്നെ താമസ സൗകര്യം ലഭ്യമായതും ഈ വര്‍ഷത്തെ നേട്ടമായി.