കോട്ടയ്ക്കല്‍ നഗരസഭ ഭരണം തിരികെ പിടിച്ച് ലീഗ്: ഇടത് അംഗത്വത്തിന്റെ വോട്ടും പെട്ടിയിലാക്കി

0
1677

കോട്ടയ്ക്കല്‍: അട്ടിമറിയിലൂടെ നഷ്ടമായ കോട്ടയ്ക്കല്‍ നഗരസഭ ഭരണം തിരികെ പിടിച്ച് യു ഡി എഫ്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ഡോ. ഹനീഷ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ ഇരുപത് വേട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം. ഒരു ഇടതുപക്ഷ സ്വതന്ത്രൻ്റെ പിന്തുണയും ഹഷീനയ്ക്ക് ലഭിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒൻപതാം വാർഡ് അംഗം ഫഹദ് നരിമടയ്ക്കലാണ് മുസ്‌ലിം ലീഗിന് വോട്ട് ചെയ്തത്. കൗൺസിലർ അടാട്ടിൽ റഷീദ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതും എൽ ഡി എഫിന് തിരിച്ചടിയായി. ഇതോടെയാണ് ഇടത് വോട്ടുകള്‍ ഏഴില്‍ ഒതുങ്ങിയത്. മുസ്‌ലിം ലീഗിലെ വിമത നീക്കങ്ങൾക്ക് പരിഹാരമായതോടെ ഇടതുപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്‌സൻ മുഹ്‌സിന പൂവന്‍മഠത്തിലും വൈസ് ചെയർമാൻ പി പി ഉമ്മറും നേരത്തെ രാജിവെച്ചിരുന്നു ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

നേരത്തെ ലീഗിലെ വിമത നീക്കം മുതലെടുത്ത എല്‍ ഡി എഫ് മുസ്‌ലിം ലീഗ് വിമതരുടെ പിന്തുണയോടെ നഗരസഭയിലെ യു ഡി എഫ് ഭരണം വീഴ്ത്തിയിരുന്നു. സി പി എം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത മുഹ്സിന പൂവൻമഠത്തില്‍ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യു ഡി എഫ് സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ ഔദ്യോഗിക സ്ഥാനാർഥി ഡോ. കെ ഹനീഷയെ അന്ന് മുഹ്സിന പൂവന്‍ മഠത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു.

കോട്ടക്കലില്‍ മുസ്‌ലിം ലീഗിനുള്ളിലും നഗരസഭാ ഭരണസമിതിയിലും രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇത് മുതലെടുത്തുകൊണ്ടാണ് ലീഗ് വിമതർക്ക് പിന്തുണ നല്‍കികൊണ്ട് എല്‍ ഡി എഫ് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരസഭയിലെ യു ഡി എഫ് ഭരണം വീഴ്ത്തിയത്. നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻ പി പി ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ രാജിവെച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

ആകെ 28 അംഗങ്ങളുള്ള നഗരസഭയില്‍ മുഹ്സിനയ്ക്ക് 15 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഹനീഷയ്ക്ക് അന്ന് നേടാന്‍ സാധിച്ചത് 13 വോട്ടുകള്‍ മാത്രമായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ലീഗിലെ ഒരു വിഭാഗത്തിന്‍റെ ആറ് വോട്ടും സി പി എമ്മിന്‍റെ ഒമ്പത് വോട്ടും മുഹ്സിനക്ക് ലഭിച്ചു. രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ബി ജെ പി അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ആകെ 32 സീറ്റാണ് കോട്ടയ്ക്കല്‍ നഗരസഭയിലുള്ളത്. ഇതില്‍ 21 പേരാണ് മുസ്‌ലിം ലീഗിന് മാത്രമായുള്ളത്. പ്രതിപക്ഷ നിരയില്‍ സി പി എമ്മിന് 9 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബി ജെ പിക്ക് രണ്ട് അംഗങ്ങളുമുണ്ട്. വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ബുഷ്റ ബഷീറിനെ പിന്തുണയ്ക്കുന്നവരേയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് പലതവണ ചർച്ചകൾ നടന്നിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക