റിയാദ്: ബിനാമി ബിസിനസ് കേസിൽ മലയാളിക്കും സഊദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദിൽ ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ മലയാളി അബ്ദുറഹീം സൈദലവി, ഇതിന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സഊദി പൗരൻ അബ്ദുൽ അസീസ് ബിൻ സഅദ് മുഹമ്മദ് അൽജരിയാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉംറ വിസ ഇനി കുറഞ്ഞ നിരക്കിൽ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവരെയും കോടതി ഒരു വർഷം വീതം തടവിന് ശിക്ഷിച്ചു. പ്രതികൾക്ക് 60,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. അറസ്റ്റിലാകുമ്പോൾ മലയാളിയുടെ പക്കൽ കണ്ടെത്തിയ പണം കണ്ടുകെട്ടാനും വിധിയുണ്ട്.
സ്ഥാപനം അടച്ചുപൂട്ടാനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സഊദി പൗരന് അഞ്ചു വർഷത്തേക്ക് വിലക്കുമേർപ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളിയെ സഊദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. മലയാളിയുടെയും സഊദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.
വാഹനത്തിൽ ഒളിപ്പിച്ച് 1,31,000 റിയാൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യക്കാരൻ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. പണത്തിൽ ഭൂരിഭാഗവും വാഹനത്തിന്റെ ബോഡിക്കു താഴെ ഒളിപ്പിച്ച നിലയിലായിരുന്നു. അന്വേഷണത്തിൽ ബിനാമി ബിസിനസ് മേഖലയിൽ പ്രവർത്തിച്ചതിലൂടെ സമ്പാദിച്ച പണമാണിതെന്ന് വ്യക്തമായി.
തുടർന്ന് സുരക്ഷാ വകുപ്പുകളും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണങ്ങൾ നടത്തി ഇരുവർക്കുമെതിരായ കേസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു. ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുസരിച്ച് ബിനാമി കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ വിരുദ്ധ രീതിയിൽ സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




