മാതാപിതാക്കളേയും സഹോദരന്മാരേയും കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിൽ രണ്ട് സഊദി സഹോദരങ്ങൾക്ക് മക്കയിൽ വധശിക്ഷ നടപ്പിലാക്കി

0
2002

മക്ക: മാതാപിതാക്കളേയും രണ്ട്
സഹോദരന്മാരേയും കൊലപ്പെടുത്തുകയും, ശേഷം മൃതദേഹം കത്തിക്കുകയും ചെയ്ത
കേസിൽ രണ്ട് സൗദി സഹോദരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം മക്കയിൽ വധശിക്ഷ നടപ്പിലാക്കി.

അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ ഗസായി അൽ ഹാർത്തിയും, അയാളുടെ സഹോദരി ഒഹൂദൂം ചേർന്നാണ് ക്രൂരമായ കൊലപാതകം ആസുത്രണം ചെയ്ത് നടപ്പിലാക്കിയത്.

പിതാവായ സൗദി പൗരന്‍ ഫഹദ് ബിന്‍ ഗസായ് അല്‍ഹാരിസിയെയും മാതാവായ സൗദി വനിത ഫാത്തിമ ബിന്‍ത് ഹമദ് അല്‍ഹാരിസിയെയും സ്വന്തം സഹോദരങ്ങളായ അബ്ദുല്ലയെയും അബ്ദുറഹ്മാനെയുമാണ് ഇവർ കൊലപ്പെടുത്തിയത്.

മാതാവിനും സഹോദരങ്ങള്‍ക്കും ഭക്ഷണത്തിൽ ഉറക്ക ഗുളിക കലര്‍ത്തി നല്‍കുകയും പിറ്റേന്ന് രാവിലെ ഉറങ്ങിക്കിടക്കുന്നതിനിടെ സഹോദരന്‍ അബ്ദുറഹ്മാനു നേരെ നിറയൊഴിക്കുകയും വീട്ടിനകത്ത് ഇരിക്കുകയായിരുന്ന സഹോദരന്‍ അബ്ദുല്ലക്കു നേരെയും നിറയൊഴിക്കുകയും ചെയ്ത പ്രതികള്‍ പിന്നീട് മാതാവിന്റെ കിടപ്പറയില്‍ കയറി അവര്‍ക്കു നേരെയും നിറയൊഴിച്ചു. മൂവരെയും വെടിവെച്ച് കൊന്ന ശേഷം പ്രതികള്‍ മൃതദേഹങ്ങള്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥലത്ത് എത്തിച്ചു.

ശേഷം പിതാവിനെ അനുനയത്തില്‍ ഇവിടെ എത്തിച്ച് പ്രതികള്‍ ഇവിടെ വെച്ച് പിതാവിനെയും വെടിവെച്ചുകൊലപ്പെടുത്തി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചും ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിട്ടും മൃതദേഹങ്ങള്‍ അടക്കം അഗ്നിക്കിരയാക്കുകയായിരുന്നു.