നിയമങ്ങളിൽ വൻ മാറ്റം; 20 ജീവനക്കാരുള്ള കമ്പനികളിലും സ്വദേശിവത്കരണം നിർബന്ധം: പ്രവാസികൾക്ക് തിരിച്ചടി

0
14617

നിയമലംഘനത്തിന് വൻതുക പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്

അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം വിപുലീകരിച്ചു. അടുത്ത വർഷം മുതൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. 20–49 ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ കുറഞ്ഞത് ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണ മേഖല, ആരോഗ്യസംരക്ഷണം തുടങ്ങി 14 മേഖലയിലെ കമ്പനികൾക്ക് നിയമം ബാധകമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഫ്രീസോൺ കമ്പനികൾക്ക് ഇളവ് ലഭിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നായിരുന്നു നിബന്ധന. നിയമലംഘനത്തിന് വൻതുക പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്ക് ആദ്യ വർഷം 96,000 ദിർഹം പിഴ. രണ്ടാം വർഷവും നിയമം പാലിക്കാത്ത കമ്പനികളുടെ പിഴ 1,08,000 ദിർഹമാക്കും.

സ്വദേശിവൽക്കരണ മേഖലകൾ 

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ ആൻ‍ഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്.