അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 14 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

0
2564

കുവൈത്ത് സിറ്റി: കുവൈത്തിലെ മസാജ് സെന്ററുകളില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വ്യാപക റെയ്‍ഡ് തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മസാജ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 14 പ്രവാസികളെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മനുഷ്യക്കടത്തിനും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുന്ന, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസാജ് സെന്ററുകളില്‍ അധികൃതര്‍ റെയ്‍ഡ് നടത്തിയിരുന്നു.

കുവൈത്തില്‍ സുരക്ഷാ ഏജന്‍സികളും ബന്ധപ്പെട്ട അധികൃതകരും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ സ്ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന 3,000 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവരില്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. ഈ വര്‍ഷം ആദ്യം തുടക്കമിട്ട വ്യാപക പരിശോധനകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്.

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടത്തി. പുരുഷന്‍മാര്‍ക്കായുള്ള ചില മസാജ് പാര്‍ലറുകളില്‍ ഇന്‍വെസ്റ്റിഗേഷന്‍, റെസിഡന്‍സി അഫയേഴ്‌സ്, മാന്‍പവര്‍ അഫയേഴ്‌സ് വിഭാഗങ്ങള്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം ചില മസാജ് പാര്‍ലറുകളില്‍ നിയമവിരുദ്ധമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. സ്ത്രീവേഷം ധരിച്ച് ജോലി ചെയ്യുന്ന ആളുകള്‍ യുവാക്കളെ ലക്ഷ്യമിട്ട് വിവിധ പരസ്യങ്ങളിലൂടെയും കമ്മ്യൂണിക്കേഷന്‍ സൈറ്റുകളിലൂടെയും പല വാഗ്ദാനങ്ങളും നല്‍കുകയാണെന്നും ഇത്തരക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിവരികയാണെന്നും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക