ലോകകപ്പ് കാണികൾക്ക് താമസിക്കാൻ ആഡംബര കപ്പലും; “ഒപ്പേറ” അതിനായി സജ്ജം

0
852

ദോഹ: ലോകകപ്പ് കാണികൾക്ക് താമസിക്കാൻ ആഡംബര കപ്പലും.1,075 പേർക്കുള്ള താമസിക്കാവുന്ന ഒപ്പേറ കപ്പൽ അതിനായി സജ്ജമായി.

ദോഹയുടെ തീരത്ത് നവംബർ 19 മുതൽ ഡിസംബർ 19 വരെ കാണികൾക്കുള്ള ക്രൂസ് ഷിപ്പ് ഹോട്ടലുകളിലൊന്നായി ഒപ്പേറയും ഉണ്ടാകും. എംഎസ്‌സി ഷിപ്പിങ് കമ്പനി അധികൃതരുടേതാണ് പ്രഖ്യാപനം. വ്യത്യസ്ത തരം ലോഞ്ചുകൾ, വിനോദ സൗകര്യങ്ങൾ, റസ്റ്ററന്റുകൾ, സ്പാ, ജിം, ഫിറ്റ്‌നസ് സൗകര്യങ്ങൾ, നീന്തൽ കുളം, വേൾപൂൾ എന്നിങ്ങനെ ലോകനിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് ഒപ്പേറയിലുമുള്ളത്.

എംഎസ്‌സിയുടെ വേൾഡ് യൂറോപ്പയും പോയ്‌സിയയും ലോകകപ്പിൽ കാണികൾക്ക് താമസമൊരുക്കാൻ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവ രണ്ടിലുമായി 9,400 കാണികൾക്കുള്ള താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പേറ കൂടി എത്തുന്നതോടെ 10,000ത്തിലധികം പേർക്കുള്ള താമസം 3 ക്രൂസ് കപ്പലുകളിൽ ലഭ്യമാകും.

വേൾഡ് യൂറോപ്പ നവംബർ 10നും പോയ്‌സിയ 14നും ദോഹ തുറമുഖത്ത് നങ്കൂരമിടും. സുപ്രീം കമ്മിറ്റിയുടെ അക്കോമഡേഷൻ പോർട്ടൽ വഴി ക്രൂസ് ഷിപ്പ് ഹോട്ടലുകൾ ബുക്ക് ചെയ്യാം. വേൾഡ് യൂറോപ്പയിൽ ഒരാൾക്ക് ഒരു രാത്രിക്ക് 1,240 റിയാൽ മുതലും പോയ്‌സിയയിൽ 640 റിയാലുമാണ് നിരക്ക്.