യാംബു: യാംബു കിങ് ഫഹദ് വാണിജ്യ തുറമുഖത്തുണ്ടായ എണ്ണചോർച്ച നിയന്ത്രണവിധേയമായതായി നാഷനൽ സെന്റർ ഫോർ മോണിറ്ററിങ് എൻവയോൺമെന്റൽ കംപ്ലയൻസ് വക്താവ് അബ്ദുല്ല അൽ-മുതൈരി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11നാണ് എണ്ണ ചോർച്ചയും അന്തരീക്ഷ മലിനീകരണവും സംബന്ധിച്ച് യാംബു വാണിജ്യതുറമുഖ അതോറിറ്റിയിൽനിന്ന് റിപ്പോർട്ട് ലഭിച്ചതെന്ന് സെന്റർ അധികൃതർ പറഞ്ഞു. ഉടൻ യാംബു റോയൽ കമീഷനിലെ പരിസ്ഥിതി സംരക്ഷണ വകുപ്പും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി ജാഗ്രതാനടപടികൾ കൈക്കൊള്ളുകയായിരുന്നു.
സ്ഥലത്തെ വായു, സമുദ്ര, തീരദേശ നിരീക്ഷണം തുടരുന്നുണ്ട്. ഉപഗ്രഹം വഴി ഏറ്റവും പുതിയ റിമോട്ട് സെൻസിങ് വിദ്യകളുപയോഗിച്ചുള്ള നിരീക്ഷണവും നടക്കുകയാണ്.
മദീനയിലെ സെന്റർ വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ മുഹമ്മദ് താഹയുടെ നേതൃത്വത്തിലാണ് അടിയന്തര പരിഹാര നടപടികളുണ്ടായത്. ഊർജ മന്ത്രാലയം, വ്യവസായ-ധാതുവിഭവ മന്ത്രാലയം, ബോർഡർ ഗാർഡ്, സെക്യൂരിറ്റി ആൻഡ് ഡെസാലിനേഷൻ ഏവിയേഷൻ, യാംബു മുനിസിപ്പാലിറ്റി, മദീന മുനിസിപ്പാലിറ്റി സുരക്ഷാ വിഭാഗങ്ങൾ, വിവിധ സ്വകാര്യ ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് പ്രശ്നപരിഹാരം സാധ്യമാക്കിയത്.




