മനാമ: ബഹ്റൈനില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് രേഖകളില്‍ കൃത്രിമം കാണിച്ച സ്കൂള്‍ അധ്യാപകന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൃത്രിമം കാണിച്ച മാര്‍ക്ക് ഷീറ്റുകളും ഗ്രേഡുകളും ഹാജര്‍ രേഖകളുമാണ് ഇയാള്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചത്.
മുഹറഖിലെ ടെക്നിക്കല്‍ ബോയ്സ് സ്കൂളില്‍ ജോലി ചെയ്തിരുന്ന അധ്യാപകനാണ് ശിക്ഷിക്കപ്പെട്ടത്. സ്കൂളില്‍ നടത്തിയ പതിവ് വാര്‍ഷിക ഓഡിറ്റിനിടെ മാര്‍ക്ക് ഷീറ്റുകളിലും ഹാജര്‍ ഷീറ്റുകളിലും ചില വ്യത്യാസങ്ങളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന് ബോധപൂര്‍വം കൃത്രിമം കാണിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയില്‍ വന്നത്. ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്.




