ജിദ്ദയിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 432 മില്യൺ റിയാലിന്റെ സഹായം

0
2368

റിയാദ്: ജിദ്ദയിൽ നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ കുഴിയൊഴിപ്പിക്കപ്പെട്ട ചേരി നിവാസികളായ 19,000 കുടുംബങ്ങൾക്ക് 432 മില്യൺ റിയാൽ വാടക നൽകിയതായി ജിദ്ദ മേഖല ചേരി വികസനസമിതി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇന്നുവരെയുള്ള കണക്കാണിത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചേരി നിവാസികളായ സഊദി പൗരന്മാർക്ക് ഭരണകൂടം സൗജന്യ സേവനങ്ങളുടെ ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതിൽ 19,983 കുടുംബങ്ങൾക്ക് താൽക്കാലികമായി വീടോ, വീട്ടുവാടകയോ ആണ് നൽകിയത്. സാമൂഹിക സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമായ 269 പേർക്ക് ജോലി നൽകി. ഭക്ഷ്യകിറ്റുകൾ, കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ, കുട്ടികൾക്കുള്ള പാൽ എന്നിവയുടെ വിതരണം, വീട്ടുസാധനങ്ങളും മറ്റും എത്തിക്കൽ എന്നിവ ഉൾപ്പെടെ ആകെ നൽകിയ സേവനങ്ങളുടെ എണ്ണം 96,000 ആയി. ഭവനപദ്ധതിയിൽ മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്. ആദ്യത്തേത് ചേരികളിൽ താമസിക്കുന്നവരും സാമൂഹിക സുരക്ഷാപദ്ധതിയിൽ അംഗങ്ങളുമായ കുടുംബങ്ങളാണ്. ഇവർക്ക് 4,781 ഭവന യൂനിറ്റുകൾ അനുവദിച്ചു.

ജിദ്ദ നഗര വികസനത്തിനായി ചേരികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുതിയ സ്ഥലത്ത് താമസിക്കാനുള്ള വന്‍തുക വാടകയായി മാത്രം നല്‍കിയെന്ന് കഴിഞ്ഞ മാസം അധികൃതര്‍ അറിയിച്ചിരുന്നു. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട 18,000 കുടുംബങ്ങൾക്ക് വേണ്ടി 3.74 കോടി റിയാലാണ് വിതരണം ചെയ്തത്.

2021 ഒക്ടോബറിൽ പൊളിക്കൽ നടപടി തുടങ്ങിയത് മുതൽ ഇതുവരെ വിതരണം ചെയ്ത തുകയാണിത്. 17,900ത്തില്‍ അധികം കുടുംബങ്ങൾക്ക് വാടക നൽകുന്നതിലൂടെ പ്രയോജനം ലഭിച്ചതായും ശാക്തീകരണ പരിപാടികളിലൂടെ സാമൂഹിക സുരക്ഷയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 269 പേർക്ക് ജോലി നൽകാനും സാധിച്ചതായി കമ്മിറ്റി സൂചിപ്പിച്ചു.