മക്ക: അല്ലാഹുവിന്റെ അതിഥികളായി വരുന്നവർക്ക് മക്ക ഹറം പള്ളിയിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നില (ഇമ്മ്യൂൺ സ്റ്റാറ്റസ്) പരിശോധനയും വിദേശത്തു നിന്ന് വരുന്നവർ ഉംറ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ ഹറം പള്ളിയിലെയും പ്രവാചക പള്ളിയിലെയും കൊവിഡ് മുൻകരുതൽ നടപടികൾ പിൻവലിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹജ്ജ്, ഉംറ മന്ത്രാലയം അവലോകനത്തെ തുടർന്നാണ് നടപടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ ഇനി മുതൽ ഹറം പള്ളികളിലേക്ക് പ്രവേശിക്കിന്നതിനു ഇമ്മ്യൂൺ പരിശോധന ഉണ്ടാകുകയില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അംഗീകൃത പിസിആർആന്റിജൻ പരിശോധന നെഗറ്റീവ് ഫലം നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ, ഹോം ക്വാറന്റൈൻ എന്നിവയും ഒഴിവാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ഇരു ഹറം പള്ളികളിലെ നിസ്കാരങ്ങൾക്കുള്ള പെർമിറ്റ് നടപടികൾ ഒഴിവാക്കിയതായി നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. പ്രവാചകന്റെയും അനുചരൻമാരുടെയും ഖബറിടങ്ങൾ സന്ദർശിക്കാനായുള്ള അനുമതി നടപടികളും ഒഴിവാക്കിയിരുന്നു. വിശുദ്ധ ഉംറക്കും റൗദയിലെ നിസ്കാരത്തിനും മാത്രമേ ഇപ്പോൾ പെർമിറ്റ് നേടേണ്ടതുള്ളൂ. ഇരു ഹറം പള്ളിക്കകത്തും മാസ്ക് ധരിക്കുന്നതും തുടരും.