സഊദിയിൽ രാജ്യം കാക്കാൻ ഇനി വനിത സൈനികരും, ആദ്യ ബാച്ച് പുറത്തിറങ്ങി

0
3461

റിയാദ്: രാജ്യത്തെ വനിതാ ശാക്തീകരണ പരിഷ്കാരങ്ങളിലും സംരംഭങ്ങളിലും മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം. സായുധ സേന വനിതാ കേഡർ പരിശീലന കേന്ദ്രത്തിൽ നിന്നുള്ള ആദ്യ വനിതാ സൈനികർ ബുധനാഴ്ച ബിരുദം നേടി പുറത്തിറങ്ങി. മന്ത്രാലയത്തിന് ആവശ്യമായ തൊഴിൽ മേഖലകളിൽ പ്രതിരോധ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർക്ക് മികച്ച പ്രൊഫഷണൽ പരിശീലന സേവനങ്ങൾ നൽകാൻ കേന്ദ്രം ലക്ഷ്യമിടുന്നുവെന്ന് ബിരുദദാന ചടങ്ങിൽ അഭിസംബോധന ചെയ്ത സായുധ സേന വിദ്യാഭ്യാസ, പരിശീലന അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ അൽ ബലവി വെളിപ്പെടുത്തി.

സായുധ സേന വനിതാ പരിശീലകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അന്തർദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി വിശിഷ്ട പരിശീലന പരിപാടികളും പാഠ്യപദ്ധതികളും അനുയോജ്യമായ വിദ്യാഭ്യാസ അന്തരീക്ഷവും നൽകുക എന്നതാണ് കേന്ദ്രത്തിന്റെ ഒരു സുപ്രധാന ദൗത്യമെന്നും ഭാവിയിൽ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന മികച്ച പ്രകടനം കൈവരിക്കാൻ ഇത് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് സർജന്റ് സായുധ സേന വനിതാ കേഡർ പരിശീലന കേന്ദ്രത്തിന്റെ ആക്ടിംഗ് കമാൻഡർ സുലൈമാൻ അൽ മാലികി, സായുധ സേനയുടെ ജോയിന്റ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഹമീദ് അൽ ഉമരി, സായുധ സേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷം ഫെബ്രുവരിയിലാണ് ഒരു ഏകീകൃത പ്രവേശന പോർട്ടൽ വഴി യുവതി യുവാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി സഊദി അറേബ്യ അതിന്റെ സായുധ സേന മേഖല സ്ത്രീകൾക്ക് തുറന്നുകൊടുത്തത്. സഊദി അറേബ്യ ആർമി, റോയൽ സഊദി എയർ ഡിഫൻസ്, റോയൽ സഊദി നേവി, റോയൽ സഊദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, സായുധ സേന മെഡിക്കൽ സർവീസസ് എന്നിവയിൽ സൈനികൻ മുതൽ സർജന്റ് വരെയുള്ള സൈനിക റാങ്കുകൾ സ്ത്രീകൾക്ക് ലഭ്യമാണ്. 21 നും 40 നും ഇടയിൽ പ്രായമുള്ള സഊദി സ്ത്രീകൾക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നത്.

വീഡിയോ👇