ജിദ്ദ: കോവാക്‌സിനു അന്തര്‍ദേശീയ അംഗീകാരം ലഭിക്കുന്നതിനു എന്തൊക്കെ ചെയ്തുവെന്നു ഹൈക്കടോതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി ചാലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റുമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതു സംബന്ധിച്ചു സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കുകയാണ്. എന്നാല്‍ കൊവിഡ് വാക്‌സിനായ കോവാക്‌സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വാക്‌സിനെടുത്തവര്‍ വിദേശ രാജ്യങ്ങളിലുള്ള വാക്‌സിന്‍ വീണ്ടും സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരയ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. പി മുസ്തഫ, സഹ്‌റാനി ഗ്രൂപ്പ് സി ഇ ഒ റഹീം പട്ടര്‍ക്കടവനു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ എന്നിവർ കോടതിയില്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു നിവേദനം നല്‍കിയിട്ടും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോവീഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ ശരിയായതും പൂര്‍ണവുമായ പേര് രേഖപ്പെടുത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം, പ്രവാസികള്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ വേഗത്തില്‍ നല്‍കുന്നതിനു നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്നും കോടതി കഴിഞ്ഞ ജൂണ്‍ രണ്ടിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപ്പാക്കിയ കാര്യങ്ങള്‍ സംബന്ധിച്ചു വിശദാംശം ഹാജരാക്കണമെന്നു കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹരജി ജൂലൈ ആറിനു വീണ്ടും കോടതി പരിഗണിക്കും.