ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കായി പുറത്തിറക്കിയ പുതിയ നിബന്ധനകളിലെ അവ്യക്തതയെ തുടർന്ന് ഇന്ത്യൻ വിമാന കമ്പനികൾ ദുബൈ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചു. പുതിയ നിബന്ധനകളിലെ ചില കാര്യങ്ങളിലെ അവ്യക്തതയാണ് പുതിയ പ്രതിസന്ധി തീർത്തത്.
റാപിഡ് ടെസ്റ്റ് പോലെയുള്ള ചില നിബന്ധനകൾ നടപ്പിലാക്കുന്നതിലെ സാങ്കേതിക പ്രശ്നവും വിമാന കമ്പനികളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഇൻഡിഗോയാണ് ഇന്ത്യൻ വിമാന കമ്പനി എന്ന നിലയിൽ ബുക്കിങ് ആരംഭിച്ചത്.
വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് കൊവിഡ് റാപ്പിഡ് ടെസ്റ്റ് യുഎഇ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, അത് നടപ്പിലാക്കാൻ ഇന്ത്യൻ വിമാനത്താവളത്തിൽ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളാണ് വിമാനകമ്പനികൾക്ക് മുമ്പിൽ വിലങ്ങു തടിയാകുന്നത്. മാത്രമല്ല, അബുദബി, ഷാർജ വിസക്കാർക്ക് ഇങ്ങനെ ദുബൈയിലേക്ക് വരാൻ സാധിക്കുമോ എന്നതിലും 18 വയസിന് താഴെയുള്ളവർക്കുള്ളവർക്കുള്ള കൊവിഡ് വാക്‌സിനെ സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇൻഡിഗോ തുടക്കത്തിൽ 900 ദിർഹത്തിൽ ആരംഭിച്ച ടിക്കറ്റ് നിരക്ക് 1800 വരെ ഉയർന്നിരുന്നു. പെട്ടെന്ന് ബുക്കിങ് നിർത്തിവയ്ക്കുന്നതായി അറിയിപ്പ് വന്നത്. മറ്റു വിമാന കമ്പനികളിലും ഇത്തരത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച മുതലാണ് ഇളവുകളോടെ യുഎഇയിലേക്ക് പ്രവേശനാനുമതിയുള്ളത്. തുടർ ദിവസങ്ങളിൽ പൂർണ്ണ വ്യക്തത വരുമെന്നാണ് ട്രാവൽസ് വൃത്തങ്ങൾ നൽകുന്ന സൂചന.




