Saturday, 27 July - 2024

സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കുള്ള വിഹിതം നാമമാത്രം: ഒ ഐ സി സി

ജിദ്ദ: പ്രവാസികളുടെ യാഥാർത്ഥ പ്രശ്നങ്ങളെ വിസ്മയിച്ച ബജറ്റാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപൽ അവതരിപ്പിച്ചതെന്നു ഒ ഐ സി സി ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ മുനീർ പറഞ്ഞു. ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയിട്ടും കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ ബജറ്റിലൂടെ പാടെ അവഗണിച്ചതു പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

14,32,736 പേർ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ അകപ്പെട്ടു കേരളത്തിൽ തിരിച്ചെത്തിയതായി ബജറ്റിൽ പറയുന്നു. എന്നാൽ അവർക്കും മുൻ പ്രവാസികൾക്കുമായി ആകെ 170 കോടിയാണ് വകയിരുത്തിരിക്കുന്നത്. അതായതു പ്രവാസി ആളോഹരി വിഹിതം 11 രൂപയാണ് കിട്ടുക. ഇത് പ്രവാസികളെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മുനീർ പറഞ്ഞു.

ബാങ്കുകളുമായി സഹകരിച്ച് 1000 കോടി രൂപയുടെ വായ്‌പ പ്രവാസികൾക്ക് ലഭ്യമാക്കുമെന്നും ഇതിനു പലിശ സഹായമായി 25 കോടി രൂപ വകയിരുത്തിയതായും ബജറ്റിൽ പറയുന്നു. ഇത് പ്രാവർത്തികമായാൽ 2.5 ശതമാനം പലിശ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നത്. മുൻപു ഈ പദ്ധതിയിൽ എത്ര പ്രവാസികൾക്കാണ് ആനുകൂല്യം ലഭിച്ചതെന്നും മുൻകാല അനുഭവങ്ങൾ വെച്ച് ഇതിന്റെ പ്രായോഗികത വലിയ ചോദ്യ ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ സഹകരണം വേണ്ട വിധത്തിൽ ലഭിക്കുന്നില്ലെന്നും ഇത്തരം വിഷയങ്ങളൊന്നും വേണ്ട വിധത്തിൽ ബജറ്റ് പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം പത്ത് ലക്ഷത്തിലധികം പ്രവാസികൾ ജോലി നഷ്ടപെട്ടു തിരിച്ചു പോകാനാവാതെ കേരളത്തിൽ ഉണ്ട്. മലപ്പുറം ജില്ലയിൽ മാത്രം രണ്ട് ലക്ഷത്തിലധികം പ്രവാസികൾ അവധിയിൽ വന്ന് മടങ്ങി പോകുവാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. അവർക്കു തിരിച്ചു പോകുവാൻ സർക്കാർ മുൻകൈ എടുക്കണം. ചുരുങ്ങിയ പക്ഷം വാകിസിൻ എടുത്തവർക്കെങ്കിലും തിരിച്ചു പോകാൻ ഒരു സംവിധനം ഉണ്ടാകണമെന്ന് ജിദ്ദ ഒഐസിസി ആവിശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക നാമ മാത്രമാണെന്നും കൂടുതൽ വിഹിതം അനുവദിക്കണമെന്നും മുനീർ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

Most Popular

error: