Saturday, 27 July - 2024

കൊറോണ ടെസ്റ്റ്: ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരേ സമയം നൂറോളം സാമ്പിളുകൾ, ശ്രദ്ധേയമായ നേട്ടവുമായി സഊദി വനിത

റിയാദ്: കൊവിഡ് ടെസ്റ്റിൽ ശ്രദ്ധേയമായ നേട്ടവുമായി സഊദി വനിത. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരേ സമയം നൂറോളം സാമ്പിളുകൾ പരിശോധന നടത്തുന്നതിന് സഹായിക്കുന്ന പ്രത്യേക ഉപകരണമാണ് യുവതി കണ്ടെത്തിയിരിക്കുന്നത്. സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചതോടെ അമേരിക്കൻ പേറ്റന്റിനായി സമർപ്പിച്ചിരിക്കുകയാണിപ്പോൾ. ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് കൺസൾട്ടേഷന്റെ ഡീൻ ഡോ: ഇബ്തിസം അൽ സുഹൈമിയാണ് പ്രത്യേക ഉപകരണം വികസിപ്പിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

കൊറോണ വൈറസിന്റെ 91 സാമ്പിളുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന കൃത്യതയോടെ നിർണ്ണയിക്കാൻ കഴിയുന്ന നൂതന ഉപകരണമാണ് ഇവർ അവതരിപ്പിച്ചത്.
കൊറോണ വൈറസ് ബാധ കണ്ടുപിടിക്കാൻ നിലവിൽ അംഗീകരിച്ചിട്ടുള്ള പിസിആർ സാങ്കേതികവിദ്യയെ ഈ ഉപകരണം ആശ്രയിക്കുന്നുവെന്ന് അൽ-ഇഖ്ബാരിയ ചാനലിലെ “ബുള്ളറ്റിൻ” പരിപാടിയിൽ നടത്തിയ അഭിമുഖത്തിൽ അവർ വിശദീകരിച്ചു.

പരമ്പരാഗത ഉപകരണങ്ങൾ ഒരു ജീനിനെ മാത്രമേ ടാർഗെറ്റു ചെയ്യുന്നുള്ളൂ. എന്നാൽ ഈ ഉപകരണത്തിന് 3 ജീനുകളെ ഒരേ സമയം ടാർഗെറ്റുചെയ്യാൻ കഴിയും. അവയിലൊന്ന് മനുഷ്യർക്കും രണ്ട് വൈറസിനുമാണ്. 45 മിനിറ്റ് സമയത്തിനുള്ളിൽ രോഗബാധിതരുടെ 91 സാമ്പിളുകൾ അളക്കാൻ നവീകരണത്തിന് കഴിയുമെന്ന് ഇവർ വെളിപ്പെടുത്തി. ഉപകാരണത്തിന്റെ ലബോറട്ടറി പരീക്ഷണങ്ങൾ പരിശോധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് ഇവർ പറഞ്ഞു. ഇതിന് ശേഷമാണ് രജിസ്ട്രേഷനായി യുഎസ് പേറ്റന്റ് ഓഫീസിൽ സമർപ്പിച്ചത്.

Most Popular

error: