Saturday, 27 July - 2024

പ്രവാസി വകുപ്പിന് മന്ത്രി വേണം: റുവൈസ് കെഎംസിസി

ജിദ്ദ: കേരളത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ സംസ്ഥാന മന്ത്രിസഭയിൽ പ്രവാസി കാര്യ വകുപ്പ് മന്ത്രി വേണമെന്ന് റുവൈസ് ഏരിയ കെഎംസിസി യോഗം ആവശ്യപ്പെട്ടു. പ്രവാസികൾ നിരവധി പ്രശ്‍നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇവയെല്ലാം നേരിൽ മനസ്സിലാക്കാനും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പരിഹരിക്കാനും പ്രവാസി വകുപ്പിന് ഒരു മന്ത്രി ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നിലവിൽ പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരം ഉൾപ്പെടെ ഇരുപതോളം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പ്രവാസികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിമിതിയുണ്ടെന്നും ആയതിനാൽ അനുയോജ്യനായ മന്ത്രിയെ പ്രവാസി കാര്യ വകുപ്പ് ഏൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നാട്ടിലുള്ള പ്രവാസികൾ കൊവിഡ് വാക്‌സിന് റജിസ്റ്റർ ചെയ്യുമ്പോൾ നാൽപത്തഞ്ചു വയസിനു മുകളിലുള്ളവർക്ക് റജിസ്റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് ഉടനെ പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ റമദാനിൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ കാംപയിൻ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച റുവൈസ് ഏരിയയിലെ കെഎംസിസി പ്രവർത്തകരെ യോഗം അഭിനന്ദിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് റുവൈസിൽ വെച്ച് നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുസ്തഫ ആനക്കയം അധ്യക്ഷത വഹിച്ചു. ട്രെഷറർ കെ എൻ എ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. മുഹമ്മദലി പന്താരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കാടാമ്പുഴ, ശരീഫ് മുസ്‍ലിയാരങ്ങാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ഫിറോസ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Most Popular

error: