റിയാദ്: സഊദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഊദി വത്കരണം പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്ഹിയാണ് സ്വകാര്യ സ്കൂളുകളിലെയും ഇന്റർ നാഷണൽ സ്‌കൂളുകളിലെയും തൊഴിലുകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചത്. ഇതോടെ ഈ മേഖലയിലെ മലയാളികൾ അടക്കം ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും.
സ്വകാര്യ സ്കൂളുകളിലെയും ഇന്റർനാഷണൽ സ്‌കൂളുകളിലെയും ഗേൾസ്, ബോയ്സ് സെക്ഷനുകളിൽ അടക്കം ആദ്യ ഘട്ടത്തിൽ നിരവധി സ്പെഷ്യലൈസേഷനുകൾ അനുസരിച്ച് മൂന്ന് വർഷത്തിൽ നിർദ്ദിഷ്ട നിരക്കിലായിരിക്കും സഊദി വത്കരണം നടപ്പിലാക്കുക. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 28000 സഊദി യുവതി യുവാക്കൾക്ക് ഈ മേഖലയിൽ തൊഴിൽ നൽകാനാകുന്ന തരത്തിലാണ് മന്ത്രാലയം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സ്വകാര്യ സ്‌കൂളുകളിൽ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ശാസ്ത്രം, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും ഇന്റർനാഷണൽ സ്‌കൂളുകളിൽ അറബി ഭാഷ, ദേശീയ ഐഡന്റിറ്റി, ഇസ്‌ലാമിക് പഠനങ്ങൾ, സാമൂഹ്യശാസ്ത്രം, കലാ വിദ്യാഭ്യാസം, ഫിസിക്കൽ എന്നീ വിഭാഗങ്ങളിലുമായിരിക്കും ആദ്യ ഘട്ടത്തിൽ സഊദി വത്കരണം നടപ്പിലാക്കുക. തുടർന്ന് ഘട്ടമായി വിവിധ വിഭാഗങ്ങളിൽ സ്വദേശി വത്കരണം നടപ്പാക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക