മക്ക: ഒരു വർഷത്തിലധികമായി ഒഴിഞ്ഞ രീതിയിൽ കണ്ടിരുന്ന മക്കയിലെ വിശുദ്ധ ഹറമിലെ മത്വാഫ് ഇന്നലെ നിറഞ്ഞു കവിഞ്ഞു. കൊവിഡ് മഹാമാരി താണ്ഡവം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കാഴ്ച്ച ഇവിടെ നിന്നും കാണാനാകുന്നത്. മഹാമാരി പ്രാരംഭ ഘട്ടത്തിൽ പൂർണ്ണമായും അടച്ചു പൂട്ടി നിസ്‌കാരവും മറ്റു കാര്യങ്ങളും ഹറാം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി തീർത്ഥാടകരെ അനുവദിക്കുകയും ഇപ്പോൾ ദിനം പ്രതി ഒരു ലക്ഷം ഉംറ തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകുകയും ചെയ്യുന്നുണ്ട്. റമദാന്‍ ആദ്യം മുതല്‍ ഇത്്മര്‍നാ ആപ്പ് വഴി പെര്‍മിറ്റ് എടുത്ത് വിശ്വാസികള്‍ ഉംറക്കായി എത്തുന്നുവെങ്കിലും ആദ്യമായാണ് മത്വാഫ് നിറയുന്നത്.
ഇതിനിടെയാണ് ഒരു വർഷത്തിന് ശേഷം ആദ്യമായി വിശുദ്ധ ഹറമിലെ മത്വാഫ് നിറഞ്ഞു കവിഞ്ഞ നിലയിൽ തീർത്ഥാടകർ നിൽക്കുന്ന ചിത്രം അധികൃതർ പുറത്ത് വിട്ടത്. റമദാൻ പതിനഞ്ചിലെ ദൃശ്യം ഹറാം കാര്യാലയ വകുപ്പാണ് പുറത്ത് വിട്ടത്. തീർത്ഥാടകർ പൂർണ്ണമായും അധികൃതരുടെ നിയന്ത്രണങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌താണ് ഇവിടെ തീർത്ഥാടക കർമ്മങ്ങൾ പൂർത്തീകരിക്കുന്നത്. റമദാന്‍ പകുതി പിന്നിടുകയും അവസാനത്തിലേക്ക് അടുക്കുകയും ചെയ്യുന്നതോടെ തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്.