കാഠ്മണ്ഡു: കൊവിഡ് ആർ.ടി-പി.സി.ആർ പരിശോധന നടത്തിയത് അംഗീകൃത ലാബിൽ നിന്നല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരവധി പേരുടെ നേപ്പാൾ- സഊദി യാത്ര മുടങ്ങി. ബുധനാഴ്ച്ച കാഠ്മണ്ഡുവിൽ നിന്ന് യാത്ര ചെയ്ത യാത്രക്കാരെയാണ് ഇക്കാരണത്താൽ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. യാത്രക്കാരാണ് ഇക്കാര്യം പങ്ക് വെച്ചത്. നേപ്പാൾ വഴി സഊദിയിലേക്ക് യാത്ര ചെയ്യുന്നതിന് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് അംഗീകൃത കൊവിഡ് ടെസ്റ്റ് ലാബിൽ നിന്ന് എടുക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. യാത്രക്കാരനായ സാജിദുൽ അൻസാർ ആണ് ദുരിത കഥ ഫേസ്ബുക്കിൽ വ്യക്തമാക്കിയത്.
കാഠ്മണ്ഡു വിമാനതാവളത്തിൽനിന്ന് അൽജസീറ J9 540 നമ്പർ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെയാണ് പുറത്തിറക്കിയത്. ബോർഡിങ് പാസും എമിഗ്രെഷനും കഴ്ഞ്ഞ ശേഷം വിമാനത്തിൽ കയറിയിറങ്ങിയ ശേഷമാണ് ഇവരെ ഇറക്കി വിട്ടത്. പിന്നീട് ഇവരുടെ ലാഗേജും തിരിച്ചിറക്കി.
ബോർഡിംഗിന് വേണ്ടി ക്യൂ നിൽക്കുന്ന സമയത്ത് തന്നെ അൽജസീറ ഫ്‌ളൈറ്റ് ജീവനക്കാരൻ ആർ.ടി-പി.സി.ആർ റിപ്പോർട്ട് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ, യാത്ര പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് ചിലരുടെ കൈവശമുള്ളത് അംഗീകാരമില്ലാത്ത ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ടാണ് ഉള്ളതെന്നും വീണ്ടും പരിശോധന നടത്തണമെന്നും നിർദേശമെത്തിയത്. തുടർന്ന് നടന്ന ചെക്കിംഗിലാണ് മലയാളികളടക്കമുള്ള മുപ്പത് പേരെ ഫ്‌ളൈറ്റിൽ നിന്നും ഇറക്കുകയും ലഗേജടക്കം തിരിച്ചു നൽകുകയും ചെയ്തത്.
നേപ്പാൾ വഴി യാത്ര തിരിക്കുന്നവർ തങ്ങളുടെ കോവിഡ് ടെസ്റ്റ് റിപ്പോർട്ട് അംഗീകൃത കേന്ദ്രങ്ങളിൽ നിന്നാണെന്ന് ഉറപ്പു വരുത്തണമെന്നും അല്ലെങ്കിൽ യാത്ര മുടങ്ങാൻ കാരണമാകുമെന്നുമാണ് സംഭവം വ്യക്തമാക്കുന്നത്.
സാജിദുൽ അൻസാറിന്റെ ഫെസ്ബുക്ക് പോസ്റ്റ്
https://m.facebook.com/story.php?story_fbid=4128045873926005&id=100001618981205
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ 👇