ദുബൈ: വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിലെ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തിൽ ലുലു ഗ്രൂപ്പ് ഔദ്യോഗികകമായി പ്രതികരിച്ചു. അപകടത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ കാലവസ്ഥാ വ്യതിയാനവും മഴയുമാണ് ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണമെന്നും യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. കൊച്ചിയിലെ വീട്ടിൽ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു ഇവർ.
യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പരിചയസമ്പന്നനായ പൈലറ്റ് ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ലുലു ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.