Saturday, 27 July - 2024

ഇടതുസര്‍ക്കാരിന്‍റെ കാലത്ത് നടന്നത് സര്‍വ്വതല സ്പര്‍ശ്ശിയായ വികസനം: മേയര്‍ ആര്യ രാജേന്ദ്രന്‍

ജിദ്ദ: ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍ വികസനവും ജീവിത പുരോഗതിയും എല്ലാ വിഭാഗത്തിനും പ്രാപ്യമാവുന്ന തരത്തിലായിരുന്നു എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച തെക്കന്‍കേരള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ രാജേന്ദ്രന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയെന്നതും പിണറായി സര്‍ക്കാരിന്‍റെ വികസന നയത്തിന്റെ സവിശേഷതയാണ്. അതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയായിരുന്നു ഓരോ വര്‍ഷവും കേരളം കടന്നുപോയത്. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും നിപ്പാക്കും കൊവിഡിനും കേരളത്തിന്റെ വികസന പ്രവർത്തനം തളർത്താനായില്ല. സമ്പൂര്‍ണ്ണവികസനത്തോടൊപ്പം എല്ലാ ദുരന്തങ്ങളെയും സർക്കാരിന് അതിജീവിക്കാനായിഎന്നും അവര്‍ പറഞ്ഞു.

ലൈഫ് മിഷനു കീഴില്‍ 3 ലക്ഷത്തിനടുത്ത് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന നേട്ടവും സർക്കാറിന് അവകാശപ്പെടാനുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ ഹൈടെക് വിദ്യാലയങ്ങളാക്കിമാറ്റുക എന്ന ലക്ഷ്യവും വലിയ പുരോഗതിയിലാണ്. താഴേക്കിടയില്‍ ഉന്നതനിലവാരമുള്ള രോഗീ സൗഹൃദ ആരോഗ്യസേവനം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം മിഷനിലൂടെ, രാജ്യാന്തരതലത്തില്‍ ഉള്ള താലൂക്ക്, ജില്ലാ ആശുപത്രികള്‍, ആരോഗ്യരംഗത്ത് വിപ്ലവംതന്നെ സൃഷിച്ചു. ഇത് കോവിഡ്19 പ്രതിരോധത്തിൽ വലിയ പങ്ക് വഹിച്ചു. ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും നിയമനം നടത്താനും പിണറായി സര്‍ക്കാറിന് കഴിഞ്ഞു. ജലാശയങ്ങളുടെ നവീകരണം, കൃഷിഭൂമിയുടെ വിപുലീകരണം, മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകളാണ് ഹരിത കേരളം മിഷന്‍ വഴി നടപ്പാക്കിവരുന്നത്.

അതോടൊപ്പം തന്നെ പ്രകടനപത്രികയില്‍ പറയാത്ത നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിനും, ഈ കാലയളവില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നതിനും കഴിഞ്ഞിട്ടുണ്ട് എന്നത് ഏവരും അംഗീകരിക്കുന്നതാണ്. ഫെഡറല്‍ ഘടനയ്ക്കകത്താണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ അഖിലേന്ത്യാ തലത്തില്‍ രൂപീകരിക്കപ്പെടുന്ന പല നയങ്ങളും സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിത്തീരുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തില്‍ തുടങ്ങി വികലമായ ജി.എസ്.ടിയുടെ നടപ്പിലാക്കലും പോലുള്ളവ ഇത്തരം പ്രതിസന്ധികള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചവയാണ്. ദുരന്തം നേരിട്ട നമ്മുടെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ ലഭ്യമായില്ല എന്ന പ്രശ്നവും ഇക്കാലയളവില്‍ തന്നെ ഉയര്‍ന്നുവരികയും ചെയ്തുവെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, റഫീഖ് പത്തനാപുരം, മാത്യു തബൂക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. സുജാഹി മാന്നാർ സ്വാഗതവും സനൽ നന്ദിയും പറഞ്ഞു.

Most Popular

error: