Saturday, 27 July - 2024

ഗള്‍ഫിലെത്തിയത് ഗര്‍ഭിണിയായി, രാജി മിഴിപൂട്ടിയുറങ്ങുമ്പോള്‍ പെട്ടിക്കരികില്‍ കാവലായി ആ മകള്‍

സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി വിധി തട്ടിയെടുത്ത പ്രവാസി വനിതയെ കുറിച്ച് വികാര നിര്‍ഭരമായി കുറിച്ചിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. ഹൃദയാഘാതം മൂലം മരണമടഞ്ഞ രാജി എന്ന യുവതിയെ കുറിച്ചാണ് അഷ്‌റഫ് കുറിച്ചിരിക്കുന്നത്. ഒരു വശത്ത് രാജി നിശ്ചലമായി കിടന്നുറങ്ങുമ്പോള്‍ മറ്റൊരു വശത്ത് ജീവന് വേണ്ടി രാജിയുടെ മക്കള്‍ മല്ലിടുകയാണെന്നും അഷ്‌റഫ് കുറിക്കുന്നു.

അഷ്‌റഫ് താമരശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്ന് നാട്ടിലേക്കയച്ച മൃതദേഹം തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശി നാല്‍പ്പത് വയസ്സുളള രാജിയുടെതായിരുന്നു.മരണകാരണം Cardiac Arrest ആയിരുന്നു. മൃതദേഹവുമായി നാട്ടിലേക്ക് പോയത് 8 വയസ്സ് മാത്രം പ്രായമുളള മകളാണ്. ഏതാണ്ട് 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂത്ത മകളെ ഗര്‍ഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗള്‍ഫിലേക്ക് വരുന്നത്. ഭര്‍ത്താവ് സജികുമാര്‍ ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുരക്ഷിതമായി അമ്മയുടെ കരുതലിലൂടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം കിട്ടിയ ആ മകള്‍ തന്നെ നിശ്ചലമായ അമ്മയുടെ ശരീരവുമായി നാട്ടിലേക്ക് പോകേണ്ട വിധി.

ഷാര്‍ജ വിമാനതാവളത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് വിമാനം പറക്കുമ്പോള്‍ ഇങ്ങ് ഇവിടെ ഷാര്‍ജയില്‍ അല്‍ ഖാസ്മി ആശുപത്രിയിലെ കുട്ടികളുടെ ICCU വാര്‍ഡിന്റെ മുമ്പില്‍ ഇളയമകളുടെ ജീവന് വേണ്ടി ദൈവത്തോട് യാചിച്ചുകൊണ്ട് വിതുമ്പുകയാണ് ഒരു അച്ഛന്‍, അതെ സജികുമാര്‍ ഇന്നലെ ICCU യുവിന്റെയും മോര്‍ച്ചറിയുടെയും ഇടയിലായിരുന്നു അയാളുടെ ജീവിതം. ഇന്ന് ഭാര്യ രാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവള്‍ക്ക് അവസാനമായി അന്ത്യകര്‍മ്മം പോലും ചെയ്യുവാന്‍ പോലും കഴിയാത്ത ഒരു നിസ്സഹായവസ്ഥ.

എന്തൊരു വിധിയാണ് ദൈവമേ, ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി,രാജിയുടെ പെട്ടെന്നുണ്ടായ മരണം ഇളയമകളെ കാര്യമായി ബാധിച്ചു. നില്‍ക്കുന്ന നില്‍പ്പില്‍ ആ കുഞ്ഞുമകള്‍ തലകറങ്ങി വീഴുകയായിരുന്നു. ഒരു വശത്ത് നിശ്ചലമായി കിടന്നുറങ്ങുന്ന സഹധര്‍മ്മിണി രാജി, മറ്റൊരു വശത്ത് ജീവിന് വേണ്ടി മല്ലിടുന്ന ഇളയ മകള്‍. വല്ലാത്ത ഒരു അവസ്ഥ, ദൈവമേഇങ്ങനെ ഒരു വിധി ആര്‍ക്കും വരുത്തരുതെയെന്ന് പ്രാര്‍ത്ഥിച്ചുപോയി. ഷാര്‍ജ വിമാനത്തില്‍ മൃതദേഹം കയറ്റി അയച്ചിട്ട് ഞാന്‍ നേരെ പോയത് അല്‍ ഖാസ്മി ആശുപത്രിയിലേക്കായിരുന്നു.അവിടെ ചെല്ലുമ്പോള്‍ ICCU യുവിന്റെ മുന്നില്‍ തളര്‍ന്നു നില്‍ക്കുകയാണ് ആ പാവം മനുഷ്യന്‍,കണ്ണുനീര്‍ വറ്റിപോയിരിക്കുന്നു.മുഖത്ത് എല്ലാം നഷ്ടപ്പെട്ടവന്റെ ഭാവം. ഇല്ല സഹോദരാ നീ ഈ മക്കള്‍ക്ക് വേണ്ടി ജീവിക്കണം. തളരരുത്, നീയും കൂടി ഇല്ലാതായാല്‍ ഈ പിഞ്ചുമക്കള്‍ക്ക് ആരാണ് ഉളളത്. വിധിയെ തടയുവാന്‍ ആര്‍ക്കും കഴിയില്ല,വിധിയുടെ മനുഷ്യരായ നമ്മള്‍ എത്രയോ നിസാരന്‍.

അഷ്‌റഫ് താമരശ്ശേരി

Most Popular

error: