റിയാദ്: രാജയത്ത് അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള മന്ത്രാലയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കടിയിൽ വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കി. രാജ്യത്തുടനീളമുള്ള പൊതു സ്കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഇതിനകം തന്നെ 61 ശതമാനം കവിഞ്ഞിട്ടുണ്ട്. അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കും വാക്‌സിനേഷൻ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇവരുടെ വാക്സിനേഷൻ നിരക്ക് 92 ശതമാനമായി ഉയർന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി.
സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് ശതമാനം 85 ശതമാനത്തിലെത്തിയപ്പോൾ സർവകലാശാലകളിലെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് 64 ശതമാനമാണെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ പറഞ്ഞു.
ഓഗസ്റ്റ് 29 ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സ്കൂളുകളിലേക്കും സർവകലാശാലകളിലേക്കും ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും 12-ഉം അതിനുമുകളിലും പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഓഗസ്റ്റ് 8-ന് മുമ്പ് ഒരു കൊവിഡ് -19 വാക്സിൻ ആദ്യ ഡോസ് ലഭിക്കാൻ വേണ്ട നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.




