ജിദ്ദ: പ്രതിവർഷം 900 മില്യൺ റിയാലിലധികം വരുമാനം സഊദിയിലെ സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്നതായി കണക്കുകൾ. സൗദി ഫിലിം അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ മീറ്റിങിലാണ് മേഖലയിലെ രാജ്യത്തിന്റെ വളർച്ച ചർച്ചയായത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ വലിയ വളർച്ച കൈവരിച്ചു. രാജ്യത്ത് സിനിമാ തിയേറ്ററുകൾ വീണ്ടും തുറന്നതു മുതലാണ് മേഖലയിൽ വളർച്ച ശക്തമായത്.
‘ബോക്സ് ഓഫീസിലെ സൗദി ചിത്രങ്ങൾ’എന്ന തലക്കെട്ടോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ സിനിമാ രംഗത്തെ പ്രമുഖരും,വിദഗ്ധരും സിനിമാ പ്രേമികളും പരിപാടിയിൽ സംബന്ധിച്ചു. നിലവിൽ 69 തിയേറ്ററുകളിലായി 627 സ്‌ക്രീനുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 1.7 കോടി ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിച്ചത്.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സിനിമ മേഖലകളിൽ ഒന്നായി സൗദി മാറിയതായും അധികതർ വ്യക്തമാക്കി. ചലച്ചിത്രനിർമ്മാണത്തിനായി സർക്കാർ സ്വകാര്യമേഖലകളുടെ സഹകരണത്തോടെ നിരവധി പദ്ധതികൾക്കും ചർച്ചയിൽ ധാരണയായി. കൂടാതെ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രതിഭകളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകാനും തീരുമാനിച്ചു.




