റിയാദ്: വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളുമടക്കം ഏതുതരം ജീവികളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സഊദി ദേശീയ വന്യജീവികേന്ദ്രത്തിെൻറ മുന്നറിയിപ്പ്. കരയിലും കടലിലുമുള്ള ജീവികളോട് അവയുടെ പ്രകൃതിക്കനുസൃതമായ പെരുമാറ്റമാണ് വേണ്ടത്. അല്ലാത്ത രീതിയിലുള്ള പെരുമാറ്റവും അവയെ അലഞ്ഞുതിരിയാൻ വിട്ടയക്കലും രാജ്യത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കലാവും. ജിവികളെയും അപകടത്തിലാക്കും.
വിദേശത്ത് നിന്ന് ജീവികളെ കൊണ്ടുവരുമ്പോൾ സവിശേഷമായ ആവാസവ്യവസ്ഥയിൽനിന്നുള്ള മാറ്റം അവയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും. മാത്രമല്ല സൗദിയിലെ തനത് അന്തരീക്ഷത്തിൽ കഴിയുന്ന ജീവികളിലുള്ള നൈസർഗികമായ മൂല്യം നഷ്ടപ്പെടാൻ അതിടയാക്കും.
വിദേശത്തുനിന്ന് വരുന്നവയും ഇവിടെയുള്ളവയും തമ്മിൽ ഇടപഴകി ഒരു ബന്ധവുമില്ലാത്ത സങ്കരയിനങ്ങളായി മാറുകയും ചെയ്യും. ഇത് ജനിതക ആസ്തികളുടെ നഷ്ടമുണ്ടാക്കും. ജീവികളെ വിട്ടയക്കുേമ്പാൾ അപരിചിതരായ മൃഗങ്ങൾ കൊണ്ടുവരുന്ന പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകും.
ഇത് പൊതുവെ ആവാസവ്യവസ്ഥയുടെ സുരക്ഷക്ക് ഭീഷണിയാകും. കാലക്രമേണ അത് മുക്തി നേടാൻ പ്രയാസമുള്ള ഒരു കീടമായി മാറുകയും സാമ്പത്തികവും ആരോഗ്യപരവുമായ നാശത്തിന് കാരണമാകുകയും ചെയ്യുമെന്നും ദേശീയ വന്യജിവി കേന്ദ്രം വ്യക്തമാക്കി.
മൃഗങ്ങളേയോ ജന്തുക്കളേയോ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്നത് പാരിസ്ഥിതിക ലംഘനമാണ്. ശിക്ഷ ലഭിക്കുന്ന കുറ്റകൃതൃമാണ്. പ്രകൃതിക്കനുസൃതമല്ലാതെ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്ന ഒരോ പ്രാദേശിക ജീവികൾക്കും 5,000 റിയാലും ജീവി പ്രാദേശികമല്ലെങ്കിൽ ഒരു ലക്ഷം വരെ പിഴയുമുണ്ടാകുമെന്നും മൃഗസംരക്ഷണ നിയമം അനുശാസിക്കുന്നുണ്ട്.
വളർത്തു പൂച്ചകളും നായ്ക്കളും പോലുള്ളവയെ വന്യമായ പരിതസ്ഥിതിയിൽ ഉപേക്ഷിക്കുന്നത്, ഇരപിടിത്തം, ഭക്ഷണത്തിനായുള്ള മത്സരം, രോഗങ്ങളുടെ വ്യാപനം, സങ്കരവൽക്കരണം എന്നിവയിലൂടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണെന്നും കേന്ദ്രം വ്യക്തമാക്കി.




