പട്ന: രഹസ്യബന്ധം ആരോപിച്ച് ബിഹാറിൽ സ്ത്രീയ്ക്ക് നേരേ കൂട്ടലൈംഗികാതിക്രമം. ബിഹാറിലെ നളന്ദ ജില്ലയിലെ അജയ്പുർ സ്വദേശിനിക്ക് നേരേയാണ് തെരുവിൽവെച്ച് പരസ്യമായ അതിക്രമമുണ്ടായത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
മാർച്ച് 26-നാണ് സ്ത്രീയെ ജനക്കൂട്ടം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സ്ത്രീയെ തെരുവിലൂടെ നടത്തിച്ച് പലരും കയറിപിടിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
മൊബൈൽഫോൺ റീച്ചാർജ് ചെയ്യാനായി കടയിൽ പോയ സമയത്താണ് തനിക്കുനേരേ ആക്രമണമുണ്ടായതെന്ന് മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. മൊബൈൽ ഷോപ്പിലെ ജീവനക്കാരനും താനും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ചിലരെത്തിയത്. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തി. പിന്നാലെ വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു. ഗ്രാമത്തിലെ മുതിർന്നവരുമെത്തി. തുടർന്നാണ് ജനക്കൂട്ടം തന്നെ ഉപദ്രവിച്ചതെന്നും സ്ത്രീ പറഞ്ഞു.
റോഡിലൂടെ വലിച്ചിഴച്ച സ്ത്രീയെ പലരും പലതവണ ഉപദ്രവിച്ചിരുന്നു. മൊബൈൽഷോപ്പിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം വളഞ്ഞത്. കടയുടെ പുറത്തെത്തിയപ്പോൾ ജനക്കൂട്ടം തന്നെ മർദിച്ചു. കഴുത്തുഞെരിക്കാൻ ശ്രമിച്ചു. ബലംപ്രയോഗിച്ച് സിന്ദൂരം ചാർത്താൻ ശ്രമിക്കുകയും കടയിലെ ജീവനക്കാരനുമായി വിവാഹം നടത്താൻ ശ്രമിച്ചെന്നും സ്ത്രീ പറഞ്ഞു. ഒടുവിൽ ജനക്കൂട്ടത്തിനിടയിൽനിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയതെന്നും ഇവർ പറഞ്ഞു.
സംഭവദിവസം തന്നെ യുവതി പരാതി നൽകിയിരുന്നതായും അശോക് യാദവ്, മാത്ലു മഹ്തോ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തതായും പോലീസ് പ്രതികരിച്ചു. യുവതിയെ ഉപദ്രവിക്കുന്ന വീഡിയോ പരിശോധിച്ചെന്നും ഇതിലുൾപ്പെട്ട കൂടുതൽപേർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീയ്ക്കും കുടുംബത്തിനും നേരേ ഇനി ഭീഷണിയുണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തുമെന്നും ഡിഎസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, നളന്ദയിലെ അതിക്രമത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കൂട്ടബലാത്സംഗശ്രമമാണ് നളന്ദയിൽ നടന്നത്. അക്രമികൾ സ്ത്രീയുടെ വസ്ത്രംവലിച്ചുകീറി. ബിഹാറിൽ ക്രമസമാധാനനില തകർന്നു എന്നതിന്റെ യഥാർഥചിത്രമാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമത്തിനിരയായ സ്ത്രീ ഭർതൃമാതാവിനും മൂന്നു കുട്ടികൾക്കും ഒപ്പമാണ് താമസിക്കുന്നത്. ഇവരുടെ ഭർത്താവ് പൂണെയിലാണ് ജോലിചെയ്യുന്നത്. വിവരമറിഞ്ഞ് ഇദ്ദേഹവും നളന്ദയിലെത്തിയിട്ടുണ്ട്.





