റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ സഊദിയിൽ ശക്തമായ പരിശോധന തുടരുകയാണ്. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള ഒരാഴ്ചക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 11,465 പ്രവാസികൾ പിടയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധന കാമ്പയിനിടയിലാണ് ഇത്രെയും പേരെ അറസ്റ്റ് ചെയ്തത്.
താമസ നിയമം ലംഘിച്ച 7,199 പേർ, അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ച 2,882 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,384 പേർ എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 711 പേർ അറസ്റ്റിലായത്.
ഇവരിൽ യമനികൾ 52 ശതമാനവും എത്യോപ്യക്കാർ 45 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 14 ശതമാനവുമാണ്. 42 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 15 പേരും അറസ്റ്റിലായിട്ടുണ്ട്. മൊത്തം 43,772 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്.




