ദുബൈ: ഇടവേളക്ക് ശേഷം ഇന്ത്യൻ രൂപക്ക് വീണ്ടും കനത്ത ഇടിവ്. വിദേശ വിനിമയ ഇടപാടിൽ ഇന്ത്യൻ രൂപക്കെതിരെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. ഒരു യുഎഇ ദിർഹമിന് രാജ്യാന്തര വിപണിയിൽ 20.20 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. ബാങ്കുകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും വഴി പണം അയച്ചവർക്ക് 20.08 രൂപ വരെ ലഭിച്ചു. നിലവിലുള്ള സ്ഥിതി ഈ ആഴ്ച തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഒരാഴ്ച മുമ്പ് വരെ 19.72 രൂപയായിരുന്നു ഒരു ദിർഹമിന് ലഭിച്ചിരുന്നത്. ഇതിനിടെയാണ് പൊടുന്നനെ ഇന്ത്യൻ രൂപ കൂപ്പ് കുത്താൻ തുടങ്ങിയത്. നേരത്തെ, ഇന്ത്യയിൽ കൊവിഡ് വ്യാപനം കൂടിയ സമയത്ത് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 20.50 വരെ അടുത്തിടെ വന്നിരുന്നു. എന്നാൽ, രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ മേയ് രണ്ടാം വാരത്തിൽ 19.69 എന്ന നിലയിലേക്ക് മാറി.
സഊദി റിയാൽ 19.77, യുഎഇ ദിർഹം 20.18, ഖത്തർ റിയാൽ 20.36, ഒമാൻ റിയാൽ 192.83, ബഹ്‌റൈൻ ദിനാർ 197.19, കുവൈത് ദിനാർ 246.02 എന്നിങ്ങനെയാണ് നിലവിലെ പ്രമുഖ ഓൺലൈൻ സൈറ്റ് മുഖേനയുള്ള വില.




