മത നിരാസം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കുക: മുഹമ്മദ്‌ സജീർ ബുഖാരി

ജിദ്ദ: മതങ്ങളെക്കുറിച്ച് നാസ്തികര്‍ നടത്തുന്ന കുപ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും രാഷ്ട്രീയത്തിന്‍റെ മറവില്‍ മതനിരാസം പ്രചരിപ്പിക്കുന്നതിനെ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്നും പ്രഭാഷകനും ഗ്രന്ഥകാരനും പണ്ഡിതനുമായ മുഹമ്മദ് സജീര്‍ ബുഖാരി ആവശ്യപ്പെട്ടു. ജിദ്ദയില്‍ ഐ.ഡി.സി സംഘടിപ്പിച്ച ‘നാസ്തികതയുടെ പ്രപഞ്ച വീക്ഷണം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാം നടത്തിയ വിപ്ലവകരമായ സാമൂഹിക നവോത്ഥാനത്തെ കണ്ടില്ലെന്നു നടിക്കുന്നവർ, ഫ്രഞ്ച് വിപ്ലവത്തോടെയാണ് ആദ്യമായി മാനവിക മൂല്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതെന്ന കുപ്രചരണം നടത്തുകയാണ്. സ്വാർത്ഥതയിലും വ്യക്തി ലാഭങ്ങളിലുമൊതുങ്ങുന്നതാണ് നാസ്തികതയുടെ ലോക വീക്ഷണം. പരസ്പര സ്നേഹവും ബഹുമാനവും പകരുന്ന ആത്മീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ നിലപാടുകൾക്കു മാത്രമേ സമൂഹത്തിന്റെ സക്രിയമായ വളർച്ചയിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

മൈ ബോഡി മൈ ചോയ്സ്, ശാസ്ത്രമാത്ര വാദം, ലിംഗ സമത്വം തുടങ്ങിയ നവ വാദങ്ങള്‍ യുക്തിരഹിതവും അശാസ്ത്രീയവുമാണ്. നാസ്തിക-ആസ്തിക സംവാദങ്ങള്‍ ആരോഗ്യപരമാകണം. ആത്മീയതയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വഞ്ചിതരാകരുത് എന്നും സജീര്‍ ബുഖാരി ഉദ്ബോധിപ്പിച്ചു.

ജിദ്ദ കറം ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഹുസൈന്‍ ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട് സ്വാഗതവും ഹനീഫ പാറക്കല്ലില്‍ നന്ദിയും പറഞ്ഞു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് സജീര്‍ ബുഖാരി മറുപടി പറഞ്ഞു.