ദുബായ്: ദുബായ് ജബൽ അലി വില്ലേജിലെ പുതിയ ഹിന്ദു ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജമന്തിപ്പൂക്കൾ കൊണ്ട് അലങ്കരിച്ച, വെളുത്ത മാർബിളാൽ മനോഹരമായ ക്ഷേത്രത്തിൽ വിശ്വാസികൾക്കൊപ്പം സർവമത നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് ജുൽഫർ, അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒമർ അൽ മുത്തന്ന എന്നിവർ വിളക്കു തെളിച്ചാണ് ക്ഷേത്രം തുറന്നത്.

ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിക്കുന്ന വിശദമായ കൈ കൊത്തുപണികൾ, അലങ്കരിച്ച തൂണുകൾ, പിച്ചള സ്പിയറുകൾ, ലാറ്റിസ് സ്ക്രീനുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്ഷേത്രം കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് പൂർത്തിയായത്. എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണിത്. അയ്യപ്പൻ, ഗുരുവായൂരപ്പൻ, ഉൾപ്പെടെ 16 ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. സാഹോദര്യത്തിന്റെ അടയാളമായി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ദുബായ് ജബൽ അലി പരിസരത്ത് ക്രിസ്ത്യൻ പള്ളികൾക്കും ഒരു സിഖ് ഗുരുദ്വാരയ്ക്കും സമീപമാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ സമന്വയിപ്പിച്ച്, വെളുത്ത ക്ഷേത്രം മാർബിൾ കൊത്തുപണികൾ, മുൻഭാഗത്ത് മെറ്റൽ ലാറ്റിസ് വർക്കുകൾ, ഉയരമുള്ള പിച്ചള ശിഖരങ്ങൾ എന്നിവയാൽ വേറിട്ടുനിൽക്കുന്നു. ഹിന്ദു വിശ്വാസത്തെക്കുറിച്ചും ഇന്ത്യൻ പൈതൃകത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതലറിയാൻ സന്ദർശിക്കാൻ എല്ലാ മതവിശ്വാസികളെയും ക്ഷേത്ര ട്രസ്റ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം ക്ഷേത്രം വിശ്വാസികൾക്ക് തുറന്നുകൊടുത്തിരുന്നു.
ഇന്നു മുതൽ ദിവസവും രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ക്ഷേത്രം തുറന്നിരിക്കും. സന്ദർശനത്തിന് hindutempledubai.com വഴി ഓൺലൈൻ ബുക്കിങ് നടത്തണം. ദിവസവും രാത്രി 7.30ന് ആരതിയോ പ്രത്യേക പ്രാർഥനയോ നടക്കും. കൂടുതൽ സമയം ദീപാവലിക്ക് ശേഷം പ്രഖ്യാപിക്കും. പാർക്കിംഗ് സ്ഥലങ്ങൾ പരിമിതമായതിനാൽ ദുബായ് മെട്രോയിൽ എനർജി അല്ലെങ്കിൽ ഇബ്ൻ ബത്തൂത മെട്രോ സ്റ്റേഷനുകളിലേക്കോ എഫ്44 ബസിലോ ടാക്സികളിലോ ക്ഷേത്രത്തിലെത്താൻ സന്ദർശകരോട് അധികൃതർ ശുപാർശ ചെയ്യുന്നു.




