കെഎംസിസി ഇടപെടൽ സഹായകരമായി, രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി

0
563

റിയാദ്: ഉനൈസയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട രാജസ്ഥാൻ സ്വദേശി ഭഗവാൻ റാമിൻ്റെയും, ഉനൈസയിൽ വെച്ച് ആത്മഹത്യ ചെയ്ത തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജ്ൻ്റെയും മൃതദേഹം ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിൻ്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുഹൃതുക്കളെ കാണുന്നതിന് വേണ്ടി യാമ്പുവിൽ നിന്നും അൽഖസീമിലേക്ക് വന്ന ഭഗവാൻ റാം ഹൃദയാഘാതം സംഭവിക്കുകയും ഉനൈസ കിംഗ് സഊദ് ഹോസ്പിറ്റലിൽ ഒരു മാസത്തോളം ചികിത്സയിലായിരിക്കെ കഴിഞ്ഞ 16നാണ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയുമായിരുന്നു

തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജ് ജൂലൈ 20ന് താമസ സ്ഥലത്തെ ബാത്ത് റൂമിൽ തൂങ്ങിമരിച്ചതായി കാണപ്പെടുകയായിരുന്നു. ദിലീഷിനെ കാണാതിരുന്നതിനെ തുടർന്ന് സുഹൃതുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്തതായി കണ്ടത്. കുടുംബത്തിൻ്റെ ഏക തുണയായിരുന്ന മകൻ്റെ വിയോഗം കാരണം പ്രയാസത്തിലായ കുടുംബം ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയെ ബന്തപ്പെടുകയും ഏതെങ്കിലും വിധേന നാട്ടിലേക്ക് മൃതദേഹം അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു.

മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള സാമ്പത്തികം കഫീലിന് വഹിക്കാൻ കഴിയില്ല എന്നറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുടുംബത്തിൻ്റെ സാമ്പത്തിക പരാധീനത മനസ്സിലാക്കിയ ഉനൈസ കെഎംസിസി വെൽഫെയർ വിംഗ് എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച എംബസി വെൽഫെയർ വിംഗ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള മുഴുവൻ പണവും അനുവദിച്ച് തരികയും ചെയ്തു.