പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ മുതലുള്ള മാറ്റം……..

0
10

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകളിലൊന്നാണ് പാന്‍ കാര്‍ഡ്. വലിയ തുകയുടെ ഇടപാടുകള്‍ നടത്തണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡിനുള്ള അപേക്ഷാ രീതിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുത്താന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാന്‍ കാര്‍ഡ് ഇതുവരെയും എടുക്കാത്തവരാണെങ്കില്‍ പുതിയ മാറ്റം അറിഞ്ഞ് വേണം അപേക്ഷിക്കാന്‍.

നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം തിരിച്ചറിയല്‍ രേഖയായി നല്‍കി പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയും. എന്നാല്‍ മാര്‍ച്ച് 31 വരെ മാത്രമേ ഈ രീതിയിലുള്ള അപേക്ഷ സ്വീകരിക്കൂ. ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡിനൊപ്പം ജനന തീയതി തെളിയിക്കുന്ന രേഖയും കൂടി നല്‍കണം. അപേക്ഷാ നടപടികളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മാര്‍ച്ച് 31 വരെ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് നിലവിലെ രീതിയില്‍ ആധാര്‍ കാര്‍ഡ് മാത്രം തിരിച്ചറിയല്‍ രേഖയായി നല്‍കിയാല്‍ മതി. അതിന് ശേഷമാണെങ്കില്‍ ആധാറിനൊപ്പം ജനന തീയതി തെളിയിക്കുന്ന മറ്റേതെങ്കിലും രേഖകൂടി നല്‍കണം.

ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, പാസ്‌പോര്‍ട്ട്, മറ്റ് സര്‍ക്കാര്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ മജിസ്‌ട്രേറ്റിന്റെ കയ്യില്‍ നിന്നുള്ള സത്യവാങ്മൂലം വാങ്ങണം.

ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡിലെ പേര് ആയിരിക്കും പാന്‍ കാര്‍ഡിലെ പേരായി വരിക. ഇതിനാല്‍ ആധാര്‍ കാര്‍ഡിലെ പേര് നിങ്ങളുടെ ഔദ്യോഗിക പേര് തന്നെയാണെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പേരിലെ വ്യത്യാസങ്ങള്‍ കാരണമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാകും. പഴയ അപേക്ഷാ ഫോമുകള്‍ക്ക് പകരം പുതിയ ഫോമുകള്‍ വരും. ഇതോടെ പഴയ ഫോമുകള്‍ക്ക് സാധുതയുണ്ടാകില്ല.