
പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിലെത്തും
തന്ത്രങ്ങള്‍ മോദി നേരിട്ട് നിർദ്ദേശിക്കും
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആദ്യവാരം കൊച്ചിയിലെത്തിയേക്കും.
സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ഇതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
കേരളത്തിന്‍റെ ബിജെപിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നാളെ നേതാക്കളുടെ ഓൺലൈൻ യോഗം നടക്കുന്നുണ്ട്. അതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിന് ഉള്ള തുടക്കവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉണ്ടാകും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. നേതാക്കളുമായിട്ട് പ്രത്യേകം ചർച്ച നടത്തും. കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ ജയിക്കാൻ വേണ്ട തന്ത്രങ്ങൾ പ്രധാനമന്ത്രി നേരിട്ട് തന്നെ നിർദ്ദേശിക്കും.
മധ്യ കേരളത്തിൽ സ്വാധീനശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കങ്ങള്‍. മധ്യമേഖല കേന്ദ്രീകരിച്ചുള്ള ഓഫീസ് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്തു. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതും ഇതിന്‍റെ ഭാഗമായിട്ടാണെന്നാണ് സൂചന.
റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അടക്കമുള്ള വിവിധ റെയിൽവേയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനൊപ്പം നടക്കും. എൻഡിഎയുടെ ആദ്യഘട്ട വികസന രേഖ എന്ന രീതിയിൽ ബിജെപി കേരളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസന മാനിഫെസ്റ്റോ പുറത്തിറക്കുന്നതും പ്രധാനമന്ത്രി സന്ദർശനത്തിന്‍റെ ഭാഗമായി ആലോചനയിലുണ്ട്.




