മലപ്പുറം: സംസ്ഥാനത്ത് ഉടനീളം പാമ്പ് ശല്യവും പാമ്പ് കടിയേറ്റുള്ള മരണവും റിപ്പോർട്ട് ചെയ്യുന്നതിനിടെ പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. മലപ്പുറം ഒതായിയില്‍ ഇന്നലെയാണ് വിചിത്ര സംഭവം ഉണ്ടായത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പുമായി ചായകുടിക്കാന്‍ എത്തിയപ്പോഴാണ് ഇയാളുടെ പോക്കറ്റില്‍ എന്തോ അനക്കമുള്ളതായി ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. ഇയാൾ പാമ്പിനെ വലിച്ചു പോക്കറ്റില്‍ നിന്നും പുറത്തേക്ക് ഇട്ടു കാണിക്കുകയും ചെയ്തിരുന്നു. കൊണ്ടുനടന്ന പാമ്പ് അണലിയായിരുന്നെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
അതേസമയം, പാലക്കാട് കുതിരാൻ ജനവാസ മേഖലയോട് ചേർന്ന് വനംവകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി. പാളഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാൻ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നതെന്നാണ് ആക്ഷേപം. ഇന്നലെ പാമ്പുകളെ തുറന്നു വിടാൻ എത്തിയ വനം വകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞിരുന്നു. വനാതിർത്തി പങ്കിടുന്ന പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പാമ്പുകളെ തുറന്നു വിടുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം പ്രദേശത്ത് രണ്ടര വയസുകാരന് പാമ്പുകടിയേറ്റിരുന്നു.





