ന്യൂഡൽഹി: കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽനിന്ന് നീക്കം ചെയ്യാൻ ഭാര്യയുടെ ‘ക്വട്ടേഷൻ’. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭർത്താവിന്റെ പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമൻ ഒളിവിലാണ്. യുവതിക്കെതിരെയും കേസെടുത്തു.
ജൂൺ 19ന് നടന്ന സംഭവത്തിൽ അങ്കിത് ഗഹ്ലോട്ട് (27) ആണ് അറസ്റ്റിലായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഭർത്താവിന്റെ ഫോണിൽ ഈ ചിത്രങ്ങൾ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവർച്ച ആസൂത്രണം ചെയ്തന്നു ഡപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു.
ഭർത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടുപേരോടും വെളിപ്പെടുത്തി. ഇവർ സ്കൂട്ടറിലെത്തി ഫോൺ തട്ടിയെടുത്തു. സ്കൂട്ടറിൽ വന്ന മുഖംമൂടിയണിഞ്ഞ ആളുകൾ ഫോൺ തട്ടിയെടുത്തെന്ന് ഭർത്താവ് പൊലീസിനു പരാതി നൽകി.
സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പർ സിസിടിവിയിൽനിന്നും തിരിച്ചറിഞ്ഞ പൊലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചിൽ നിന്ന് സ്കൂട്ടർ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും ആധാർ വിവരങ്ങളും ഉപയോഗിച്ച് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ബലോത്രയിൽ നിന്നാണ് ഒരു പ്രതിയെ കണ്ടെത്തിയത്. ഒളിവിൽ പോയ ആളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





