വിദേശികൾക്കും പൗരത്വം: നടപടികള്‍ പരിഷ്കരിച്ച് ഉത്തരവ്; പുതുക്കിയ നിയമം അറിയാം വിശദമായി

0
683

മസ്‌കത്ത്: ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്. പൊതുതാത്പര്യവും മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും ചട്ടങ്ങളില്‍ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.

പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകില്ല.

ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹനായിരിക്കും. പൗരത്വം നല്‍കിയെന്നോ പുനഃസ്ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് പ്രാബല്യത്തിലാകുന്ന തീയതി മുതലാണ് ഇതിന് അര്‍ഹതയുണ്ടാകുക. നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒന്നിലേറെ തവണ ഒമാനി പൗരത്വം നല്‍കില്ല.

∙ ഒരാള്‍ യഥാര്‍ഥ ഒമാനിയാകുന്നത് ഈ നിയമത്തിന്റെ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരമാണ്: ഒമാനി പിതാവിന് സുല്‍ത്താനേറ്റിലോ വിദേശത്തോ ജനിച്ച ആള്‍, ഒരു ഒമാനി പിതാവിന് വിദേശത്തോ സുല്‍ത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ മുത്തച്ഛൻ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കില്‍ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.

ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാര്‍ഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സ്ഥിതിയുമാണെങ്കില്‍ പൗരത്വം ലഭിക്കാം. ആദരവും വിശ്വാസവും ലംഘിക്കുന്ന കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്.  നിലവിൽ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കണം. മാത്രമല്ല ഉപേക്ഷിക്കുന്ന പൗരത്വമല്ലാതെ മറ്റൊരു പൗരത്വം ഉണ്ടാകാനും പാടില്ല.