റിയാദ്: 17 വര്‍ഷം മുമ്പ് നാട്‌വിട്ട് പ്രവാസലോകത്തെത്തിയ ബിജു ശേഖറിന്റെ ശരീരം ഒരുഭാഗം തളര്‍ന്നപ്പോള്‍ അനിവാര്യമായ മടക്കത്തിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തുണയായി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിര്‍മാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളര്‍ന്ന നിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ സഹായത്തിനായി കേളി കലാസാംസ്‌കാരിക വേദിയെ സമീപിക്കുകയായിരുന്നു. കേളി ബത്ത ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ജീവവാകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് എന്നിവര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇഖാമയോ ഇന്‍ഷൂറന്‍സോ ഇല്ലെന്ന വിവരങ്ങള്‍ അറിയുന്നത്.
തുടര്‍ന്ന് കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ വിവിധ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഒരു സ്വകാര്യ ക്ലിനിക്കിന്റെ സഹായത്താല്‍ താല്‍ക്കാലിക ചികിത്സ ലഭ്യമാക്കുകയും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലേക്ക് എത്തിക്കുകയും ചെയ്തു. ചികിത്സ ലഭ്യമാക്കി സംസാരിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്.
2007- ല്‍ റിയാദില്‍ എത്തിയതാണ് ബിജു ശേഖര്‍.സൗദിയിലെത്തിയ ഇദ്ദേഹം മക്കളുടെ ജീവിതച്ചെലവിനായി ഇടക്കിടെ പണം നാട്ടിലെത്തിച്ചതായി പറയുന്നു. എന്നാല്‍ നാട്ടില്‍ പോകുകയോ മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല എന്നും സമ്മതിക്കുന്നു.
റിയാദില്‍ എത്തി സ്‌പോണ്‍സര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറി ജോലിയില്‍ പ്രവേശിച്ച ബിജു ശേഖറിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഇഖാമ ലഭിച്ചു. ആദ്യ ഇഖമാക്ക് ശേഷം പിന്നീട് സ്പോണ്‍സറുമായി ബന്ധപ്പെടുകയോ ഇഖാമ പുതുക്കുകയോ ചെയ്തിട്ടില്ല. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് അധികം കൂട്ടുകൂടാത്തെ സ്വയം ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നു.
അതിനാല്‍ തന്നെ നാട്ടില്‍ പോകുന്നതിനെ കുറിച്ച് ആരും തന്നെ അന്വേഷിച്ചതുമില്ല. ഒടുവില്‍ അസുഖ ബാധിതനായപ്പോഴാണ് നാട്ടില്‍ പോകണമെന്ന് ആവശ്യം ഉണ്ടായത്. രണ്ടാം വര്‍ഷം തന്നെ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയിരുന്നു. ഇയാളുടെ അവസ്ഥ വിവരിച്ച് കേളി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും എംബസി കാര്യമായി തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
എമര്‍ജന്‍സി പാസ്‌പോര്‍ട്ട് തയ്യാറാക്കി തര്‍ഹീലില്‍ നിന്നും എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ധീന്‍, നസീംഖാന്‍ എന്നിവരുടെ ശ്രമഫലമായി ഒറ്റ ദിവസം കൊണ്ട് എക്‌സിറ്റ് ലഭിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്ത ദിവസത്തെ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. കേളി ജീവകാര്യണ്യ വിഭാഗം വീല്‍ ചെയറിനുള്ള പേപ്പര്‍ വര്‍ക്കുകളും, കൂടെ പോകാനുള്ള ആളെയും തയ്യാറാക്കി നല്‍കി. ആലപ്പുഴ സ്വദേശി സുധീഷ് അനുഗമിച്ചു. എബി വര്‍ഗീസ് ഇദ്ദേഹത്തെ റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു.
കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഷാജി കെ..കെ എന്നിവരുടെ സമയോചിതമായ ഇടപെടലുകള്‍ കാരണം നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ബിജു ശേഖറിനെ സഹോദരങ്ങള്‍ സ്വീകരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക