കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസ് ആസ്ഥാന മന്ദിരം പൂര്‍ത്തിയാകുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരാനാണ് ജനീഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ വരെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനൊപ്പം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെയും തീരുമാനിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ജനീഷ് രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ചിരുന്നു.
മന്ത്രിയായതോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും, അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ജനീഷ് തന്നെ തുടരട്ടെയെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അതിനുശേഷമാകും പുനഃസംഘടനയോ, തെരഞ്ഞെടുപ്പോ ഉണ്ടാവുക.
അതേസമയം, കേരളത്തില്‍ പുതിയ പിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ഇനിയും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിരവധി നേതാക്കള്‍ പരിഗണനയിലുണ്ടെങ്കിലും, ഒറ്റപ്പേരിലേക്ക് എത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നാണ് വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
