തൃശൂർ: വാടാനപ്പള്ളിയിൽ കോൺഗ്രസിനുള്ളിലെ തർക്കമെന്ന വ്യാജേന ‘മുഖ്യമന്ത്രിയായി കെ.സി വരട്ടെ’ എന്ന ബോർഡ് സ്ഥാപിച്ചത് സി.പി.എം അംഗമാണെന്ന് വ്യക്തമായി. ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് സി.പി.എം പ്രവർത്തകനായ അരവശേരി മുഹമ്മദാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബോർഡ് സ്ഥാപിക്കുന്ന മുഹമ്മദിന്റെ ദൃശ്യങ്ങൾ പുറത്തായി. സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് ബോർഡ് സ്ഥാപിച്ച മുഹമ്മദ്.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. വ്യാജ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിൽ പ്രതിഷേധിച്ച് വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ സി.പി.എം നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
