ലൈംഗികാതിക്രമത്തിന് കൂട്ട് നിന്നതിന് 11കാരിയുടെ അമ്മയും പിടിയിലായി
കൊളംബിയ: കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം, ശ്രീലങ്കയിൽ മുതിർന്ന ബുദ്ധമത സന്യാസി പിടിയിൽ. 11കാരിയേയാണ് 71കാരനായ മുതിർന്ന ബുദ്ധമത സന്യാസി പീഡിപ്പിച്ചത്. ശനിയാഴ്ചയാണ് പല്ലേഗാമാ ഹെമാറത്താന എന്ന 71കാരനെ അറസ്റ്റ് ചെയ്തത്. കൊളംബോയിലെ ആശുപത്രിയിൽ നിന്നാണ് സന്യാസിയെ അറസ്റ്റ് ചെയ്തത്. അനുരാധ പുരയിലെ ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായി ജോലി ചെയ്തിരുന്ന സമയത്ത് 2022ലാണ് ലൈംഗികാതിക്രമം നടന്നത്. ലൈംഗികാതിക്രമത്തിന് കൂട്ട് നിന്നതിന് 11കാരിയുടെ അമ്മയും പിടിയിലായിട്ടുണ്ട്. പീഡന പരാതിക്ക് പിന്നാലെ പല്ലേഗാമാ ഹെമാറത്താനക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. വൈകാതെ അറസ്റ്റുണ്ടാവണമെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് പല്ലേഗാമാ ഹെമാറത്താനയെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ സന്യാസിമാരുടെ ലൈംഗിക അതിക്രമ പരാതികളിൽ പുറത്ത് വന്ന ഒടുവിലത്തെ സംഭവമാണ് ഇത്. കഴിഞ്ഞ മാസം തായ്ലാൻഡിലേക്കുള്ള സ്പോൺസേഡ് വിനോദയാത്രയ്ക്ക് പിന്നാലെ 110 കിലോ കഞ്ചാവുമായി 22 സന്യാസിമാർ ശ്രീലങ്കയിൽ പിടിയിലായിരുന്നു.
ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന വ്യക്തി
ബുദ്ധമതവിശ്വാസികൾ അതീവ പവിത്രമായി കരുതുന്ന ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ 71 വയസ്സുകാരൻ. ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ബുദ്ധഗയയിൽ വെച്ച് ഗൗതമ ബുദ്ധന് ജ്ഞാനോദയം ലഭിച്ചപ്പോൾ അദ്ദേഹം തണലേകിയിരുന്ന ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്നും വളർത്തിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീലങ്കയിലെ പവിത്രമായ ബോധിവൃക്ഷത്തിന്റെ മുഖ്യ സംരക്ഷകനാണ് ഇദ്ദേഹം. ഈ വൃക്ഷത്തെ ബുദ്ധമതക്കാർ വലിയ ഭക്തിയോടെയാണ് ആരാധിക്കുന്നത്. ഇതിന് പുറമേ ബുദ്ധമത തീർത്ഥാടന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളുടെ മുഖ്യ ചുമതലക്കാരൻ കൂടിയാണ് ഇയാൾ. ഈ എട്ട് ക്ഷേത്രങ്ങൾക്കും ശ്രീലങ്കയിലെ ബുദ്ധമത വിശ്വാസികൾക്കിടയിൽ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ഇത്രയും ഉന്നതമായ സ്ഥാനങ്ങളും വിശ്വാസികൾക്കിടയിൽ വലിയ ബഹുമാനവുമുള്ള ഒരു മതപുരോഹിതൻ ഇത്തരമൊരു ഗുരുതരമായ കുറ്റകൃത്യത്തിൽ ആരോപണവിധേയനായത് രാജ്യത്തെ ബുദ്ധമത സമൂഹത്തെ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ?
ശ്രീലങ്കയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധമത വിഭാഗങ്ങളിലൊന്നിലെ മുതിർന്ന സന്യാസിയെയാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ നിയമപ്രകാരം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അതീവ ഗൗരവകരമായ കുറ്റകൃത്യമായതിനാൽ, പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ടോ എന്നും അറിയാൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
